തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് രാഷ്‌ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “വേണമെങ്കിൽ അതുംകൂടി വിട്ടുനൽകാം” എന്നായിരുന്നു കെ.സി വേണുഗോപാലിന്റെ പരിഹാസം കലർന്ന മറുപടി. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിച്ചുവെന്ന് തുടക്കത്തിൽ പറഞ്ഞെങ്കിലും, പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായ നിരാശ നിഴലിച്ചിരുന്നു. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് മൗനം പാലിച്ചതും രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ വസതിയിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെ പങ്കെടുത്ത രണ്ട് മണിക്കൂറിലേറെ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് കെ.സി വേണുഗോപാൽ അനുനയത്തിന് വഴങ്ങിയതെന്നാണ് സൂചനകൾ. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച അതൃപ്തി പരിഹരിക്കാൻ വലിയ വാഗ്ദാനങ്ങൾ നൽകിയതായാണ് റിപ്പോർട്ട്. കെ.സിയെ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തുമെന്ന ഉറപ്പ് ഹൈക്കമാൻഡ് നൽകിയതായും സൂചനകളുണ്ട്. ഈ വാഗ്ദാനത്തിന് ശേഷമാണ് അദ്ദേഹം വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.















