തിരുവനന്തപുരം: മുസ്ളീം ലീഗിന്റെ സമ്മർദ്ദത്തെ തുടർന്ന് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പിന്നാലെ നിലപാട് കടുപ്പിക്കുന്നതായി സൂചന . തന്റെ എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം എന്നാണ് വിവരം.ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചതിന് പിന്നാലെ തന്നെ രാജിസന്നദ്ധത ചെന്നിത്തല അറിയിച്ചിരുന്നു.
ഇനിയും അവഗണന സഹിക്കാനാകില്ലെന്നാണ് രാഹുല്‍ ഗാന്ധിയെ രമേശ് ചെന്നിത്തല അറിയിച്ചത്. രാജിക്കത്ത് തയ്യാറാക്കാന്‍ രമേശ് ചെന്നിത്തല ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്. ഇടവം ഒന്നാം തീയതി ആയതിനാൽ ഗുരുവായൂരില്‍ ദർശനം നടത്തിയ ശേഷം ഇന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന രമേശ് ചെന്നിത്തല തന്റെ ഗ്രൂപ്പിലെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തന്നെ പിന്തുണക്കുന്ന നേതാക്കളെ രമേശ് ചെന്നിത്തല തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്നും റിപോർട്ടുണ്ട്.
ഒപ്പമുള്ള മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും രമേശ് ചെന്നിത്തല മുന്നോട്ടുവെയ്‌ക്കാൻ സാധ്യതയുണ്ട്. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, ടി ജെ വിനോദ് എന്നിവരെ പരിഗണിക്കാനായിരിക്കും രമേശ് ചെന്നിത്തല പറയാന്‍ സാധ്യത.
സതീശനാണ് മുഖ്യമന്ത്രിയെന്ന് രാഹുൽ ഗാന്ധി അറിയിച്ചതിന് പിന്നാലെ വീടിന്റെ പിൻവാതിലൂടെ രമേശ് ചെന്നിത്തല പുറത്തേക്ക് പോയി , കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. എന്നാൽ വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നല്‍കി. ഹരിപ്പാട് വഴി രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു.നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകള്‍ നേരുന്നുവെന്ന് ഗുരുവായൂരിൽ വെച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.















