ഭോപ്പാൽ: മധ്യപ്രദേശിലെ ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമെന്ന് ഹൈക്കോടതി വിധിച്ചു. മുസ്ലീം വിഭാഗത്തിന് വെളളിയാഴ്ച നമാസ് നടത്താൻ അനുമതി നൽകിയ 2003-ലെ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ഉത്തരവും കോടതി റദ്ദാക്കി. ഭോജ്ശാലയിൽ ഹിന്ദുക്കൾക്ക് പൂർണ്ണമായ ആരാധനാ സ്വാതന്ത്ര്യവും ഹൈക്കോടതി അനുവദിച്ചു. പള്ളി പണിയാൻ മുസ്ലീം വിഭാഗത്തിന് പകരം ഭൂമി അനുവദിക്കാനും സർക്കാരിന് നിർദ്ദേശം നൽകി.
ഭോജ്ശാലയിൽ എഎസ്ഐ നടത്തിയ ശാസ്ത്രീയ സർവ്വേയിൽ സംസ്കൃത പഠനകേന്ദ്രിന്റെയും സരസ്വതി ദേവിയുടെ ക്ഷേത്രത്തിനറെയും നിർണ്ണായക സൂചനകൾ ലഭിച്ചിരുന്നു എന്ന് ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരുടെ ബെഞ്ച് വിധിന്യായത്തിൽ നിരീക്ഷിച്ചു. പർമർ രാജവംശത്തിലെ രാജ ഭോജുമായി ബന്ധപ്പെട്ട സംസ്‌കൃത പഠനകേന്ദ്രമായിരുന്നു ഭോജ്‌ശാല എന്ന് ചരിത്ര സാഹിത്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
സമുച്ചയം കമൽ മൗല പള്ളിയാണ് എന്നായിരുന്നു മുസ്ലിം വിഭാഗത്തിൻറ വാദം. ഹിന്ദു സമൂഹം രാജാവും പണ്ഡിതനുമായ രാജാ ഭോജ് നിർമിച്ചതാണ് ഭോജ്ശാലയെന്നും വാഗ്ദേവിക്ക് (സരസ്വതി ദേവി) സമർപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്.
ലണ്ടൻ മ്യൂസിയത്തിലുള്ള സരസ്വതി ദേവിയുടെ വിഗ്രഹം ഭോജ്ശാലയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഗണിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.,
2003 ലാണ് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ചകളിൽ പ്രാർത്ഥന നടത്താൻ അനുവാദം നൽകി കൊണ്ട് ഉത്തരവിട്ടത്. തുടർന്ന് ഹിന്ദു വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. 2024 മാർച്ച് 11-ന് ഭോജ്ശാല സമുച്ചയത്തിൽ ശാസ്ത്രീയ സർവേ നടത്താൻ ഹൈക്കോടതി എഎസ്‌ഐയോട് ഉത്തരവിട്ടു. മാർച്ച് 22 ന് എഎസ്ഐ സർവേ ആരംഭിച്ചു. 98 ദിവസത്തെ വിശദമായ സർവേയ്‌ക്ക് ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.















