കണ്ണൂർ: നേതൃത്വവുമായി ഇടഞ്ഞ് പാർട്ടിവിട്ട തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദനെ ചൊല്ലി സെക്രട്ടേറിയേറ്റിൽ വിമർശനം. ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിലനിർത്താൻ ശ്രമിച്ചില്ലെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയേറ്റിൽ
അംഗങ്ങൾ തുറന്നടിച്ചു. മുതിർന്ന നേതാവായിട്ടും പോകുന്നെങ്കിൽ പോകട്ടെ എന്ന് ചിലർ നിലപാടെടുത്തു. ഗോവിന്ദൻ പാർട്ടി വിട്ടത് ക്ഷീണമായെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ആനുകൂല്യങ്ങൾ കിട്ടിയവരും കിട്ടാത്തവരും ഒരു പോലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കൈവിട്ടു. പതിവിന് വിപരീതമായി സംസ്ഥാന – ജില്ല നേതൃത്വങ്ങൾക്കെതിരെയും പിണറായി വിജയനെതിരെയും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനമുണ്ടായി. “ശൈലിയാണ് തിരിച്ചടിക്ക് കാരണം” അംഗങ്ങൾ തുറന്നടിക്കുന്ന സാഹചര്യവുമുണ്ടായി. പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങൾക്ക് ദഹിച്ചില്ല. സ്ഥാനാർത്ഥികളെ നിർണ്ണയിച്ച ശൈലി ഒട്ടും ശരിയായില്ല. നേതൃത്വത്തിന്റെ ശൈലിയ്‌ക്കാണ് തിരിച്ചടി നേരിട്ടത്. എം. വി ഗോവിന്ദൻറ ഭാര്യ പി. കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഇതിന് ഉദാഹരണമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും. പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിനുദാഹരണമാണ്. മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അംഗങ്ങൾ വിലയിരുത്തി.
പയ്യന്നൂരിൽ അമിത ആത്മവിശ്വാസമാണ് വിനയായത്. അടിയൊഴുക്ക് മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. ജില്ല നേതൃത്വം വി. കുഞ്ഞികൃഷ്ണനെ വില കുറച്ച് കണ്ടു. തളിപ്പറമ്പിലെ ഞെട്ടിക്കുന്ന വോട്ട് ചോർച്ചയാണ് ഉണ്ടായത്. എം വി ഗോവിന്ദൻ പങ്കെടുത്ത സെക്രട്ടേറിയേറ്റിയിലാണ് അംഗങ്ങൾ തുറന്നടിച്ചതും വിമർശനം ഉന്നയിച്ചതും.















