ലഖ്നൗ: പരീക്ഷാ പേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ലഖ്നൗ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പിടിയിലായി. സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പരംജിത് സിംഗിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്. നീറ്റ് യുജി 2026 പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം രാജ്യവ്യാപകമായി നടക്കുന്നതിനിടെയാണ് ലഖ്നൗ സര്‍വകലാശാലയിലും സമാനമായ ക്രമക്കേടും പീഡനശ്രമവും പുറത്തുവരുന്നത്.
ബി.എസ്സി വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗാണ് കേസില്‍ നിര്‍ണ്ണായകമായത്. പരീക്ഷയ്‌ക്ക് മുന്‍പ് തന്റെ അടുത്തേക്ക് വരാന്‍ പ്രൊഫസര്‍ വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിക്കുന്നത് ഓഡിയോയില്‍ വ്യക്തമാണ്. രണ്ട് പേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ സിലബസ് ഒക്കെ പഠിച്ചു തീര്‍ത്തു എന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. എന്നാല്‍ ഒരിക്കലും തന്നെ കാണാന്‍ വരില്ലെ എന്ന് ചോദിക്കുമ്പോള്‍ ശ്രമിക്കാമെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിനിയോട് ഏഴ് ദിവസത്തിനുള്ളില്‍ വന്ന് കാണണം എന്നും അയാള്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം അവസാനിച്ച ശേഷം, തന്നെ വീണ്ടും ഉപദ്രവിക്കാനാണ് പ്രൊഫസര്‍ വിളിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനി കരഞ്ഞുകൊണ്ട് പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം.
ഈ റെക്കോര്‍ഡിംഗ് സര്‍വകലാശാല അധികൃതര്‍ക്ക് കൈമാറിയതിനെത്തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ സര്‍വകലാശാല ഭരണകൂടം അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലര്‍ ജെ.പി. സൈനി ആഭ്യന്തര പരാതി പരിഹാര സമിതിയോട് നിര്‍ദ്ദേശിച്ചു. സര്‍വകലാശാലയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പ്രതിയായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പരീക്ഷാ സുതാര്യത തകര്‍ക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്ന് എബിവിപി യൂണിറ്റ് പ്രസിഡന്റ് ജയ് ശ്രീവാസ്തവ ആവശ്യപ്പെട്ടു. നിലവില്‍ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ആണ് ഉള്ളത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.















