ന്യൂഡല്‍ഹി: മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ സമിതിയിലെ അംഗമായ ബയോളജി ലക്ചററെ സിബിഐ അറസ്റ്റ് ചെയ്തു. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി പി.വി. കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മനീഷ മന്ദാരെ എന്ന അധ്യാപികയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.
സിബിഐ ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിദഗ്ധയായി നിയമിച്ച ഇവര്‍ക്ക് ബോട്ടണി, സുവോളജി ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യാന്‍ പൂര്‍ണ്ണ അധികാരമുണ്ടായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം, പരീക്ഷയ്‌ക്ക് മുന്‍പായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മനീഷ മന്ദാരെ പ്രത്യേക പരിശീലനം നല്‍കിയതായി സിബിഐ കണ്ടെത്തി.
പുണെയിലെ തന്റെ വസതിയില്‍ വെച്ച് ലീക്കായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുത്തു. ഇതിനായി ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഫീസായി വാങ്ങിയത്. മെയ് 3-ന് നടന്ന പരീക്ഷയിലെ ചോദ്യങ്ങളും ഇവര്‍ നല്‍കിയ ചോദ്യങ്ങളും തമ്മില്‍ പൂര്‍ണ്ണമായും ഒത്തുപോയിരുന്നു.
ലത്തൂരിലെ രസതന്ത്ര വിദഗ്ധനായ പ്രൊഫസര്‍ പി.വി. കുല്‍ക്കര്‍ണിയെ വെള്ളിയാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങളായി നീറ്റ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലില്‍ അംഗമായിരുന്നു ഇയാള്‍. പദവി ദുരുപയോഗം ചെയ്ത് ഏപ്രില്‍ അവസാന വാരം സ്വന്തം വീട്ടില്‍ വെച്ച് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ചോദ്യങ്ങള്‍ എഴുതിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ അവരുടെ നോട്ടുബുക്കുകളില്‍ രേഖപ്പെടുത്തിയ ഈ ചോദ്യങ്ങള്‍ പരീക്ഷാ പേപ്പറുമായി കൃത്യമായി ഒത്തുപോയെന്നും സിബിഐ വക്താവ് അറിയിച്ചു.
രാജ്യത്തിനകത്തും പുറത്തുമായി 565 കേന്ദ്രങ്ങളില്‍ നടന്ന നീറ്റ് പരീക്ഷയില്‍ ഏകദേശം 23 ലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പരീക്ഷ കഴിഞ്ഞ് നാലാം ദിവസം, മെയ് 7-നാണ് ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ടി.എയ്‌ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് അന്വേഷണം സിബിഐയ്‌ക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കുകയുമായിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ആഴം പരിശോധിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.















