ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് നിയുക്ത എംഎൽഎ ജി. സുധാകരൻ . ബിജെപി മുകളിലേക്ക് വരും. ഇപ്പോൾ മൂന്ന് എംഎൽഎ മാർ അവര്‍ക്കുണ്ട്. ബിജെപി വോട്ട് കൂടിയെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതത്തിലെ വർധനവിനെ പരാമർശിച്ചുകൊണ്ടാണ് സുധാകരന്റെ പ്രസ്താവന.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സുധാകരൻ നിശിതമായി വിമർശിച്ചു . വെള്ളാപ്പള്ളിയെ താൻ വീട്ടിൽ പോയി കണ്ടത് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ്
“ഇന്നലെ വരെ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അമ്പലപ്പുഴയിലെ ഭൂരിപക്ഷം മുസ്ലീം വോട്ടർമാരുടെയും പിന്തുണ എനിക്ക് ലഭിച്ചു. മുസ്ലീം ലീഗ് വർഗീയ പാർട്ടി അല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനങ്ങളിലൊന്നാണത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അവർ നൽകിയ പിന്തുണയ്‌ക്ക് നന്ദി പറയാൻ പാണക്കാട് പോയിരുന്നു .
അമ്പലപ്പുഴയിൽ തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും തിരഞ്ഞെടുപ്പിൽ വലിയ പിന്തുണ നൽകി. മുസ്ലീം സമൂഹം ഒരു മതേതര ന്യൂനപക്ഷ സമൂഹമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. അത് നമ്മുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മെ സഹായിച്ചവരെ നാം നന്ദിയോടെ ഓർക്കണം. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്, ”അദ്ദേഹം പറഞ്ഞു.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം.സൗഹൃദ സന്ദര്‍ശനമെന്ന നിലയിലാണ് വേണുഗോപാലിനെ കണ്ടതെന്നും മന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ലെന്നും മുമ്പും മന്ത്രിയായത് ആവശ്യപ്പെട്ടിട്ടല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.















