ന്യൂഡൽഹി: രാജ്യത്ത് നാൾക്കുനാൾ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുമോ എന്നറിയാൻ രാജ്യം ഇന്ന് സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കുന്നു. തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് രാവിലെ 10:30-ഓടെ വിധി പ്രസ്താവിക്കും. പൊതുജനങ്ങളുടെ സുരക്ഷയും മൃഗസംരക്ഷണവും തമ്മിലുള്ള തർക്കങ്ങളിൽ അതിപ്രധാനമായ ഒരു തീരുമാനമാണ് ഇന്ന് കോടതിയിൽ നിന്നുണ്ടാകാൻ പോകുന്നത്.
ഗുരുഗ്രാമിൽ തെരുവുനായയുടെ കടിയേറ്റ കുട്ടിയുടെ സംഭവം മുൻനിർത്തി ജസ്റ്റിസ് ജെ.ബി. പർദിവാല നേരിട്ട് സ്വമേധയാ എടുത്ത കേസാണ് നിലവിലെ വിധിയിലേക്ക് വഴിതുറന്നത്. അന്ന് പർദിവാലയുടെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് വിഷയം പുനഃപരിശോധിക്കുന്നതിനായി ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിലേക്ക് കേസ് മാറ്റിയതും വിശദമായ വാദം കേട്ടതും.
മാനുഷിക പരിഗണനകൾക്കും ജനങ്ങളുടെ ജീവനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കടുത്ത നിരീക്ഷണങ്ങളാണ് വാദത്തിനിടയിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേവലം മൃഗസ്നേഹത്തിന്റെ പേരിൽ പൊതുജനങ്ങളുടെ സുരക്ഷ വിസ്മരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, മൃഗസംരക്ഷണ സംഘടനകൾക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ മാറ്റുക, ഹൈവേകളിലെ കന്നുകാലി ശല്യം ഒഴിവാക്കുക, നായയുടെ കടിയേൽക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ മുൻപ് തന്നെ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഉത്തരവുകൾ ഉണ്ടായിരുന്നു. നിലവിലുള്ള അനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി എന്ത് പൊതുനടപടികളാണ് സ്വീകരിക്കുക എന്നതിലാവും ഇന്നത്തെ വിധിയിൽ വ്യക്തത വരിക.















