ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കുട്ടികൾക്കെതിരെ ഉൾപ്പെടെ വളരെയധികം തെരുവുനായ ആക്രമണങ്ങൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാണിച്ച കോടതി, ഈ വിഷയത്തിൽ നടപടികൾ എടുക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതായി വിലയിരുത്തി. എബിസി ചട്ടങ്ങൾ നടപ്പാക്കുന്നതിൽ മതിയായ ആസൂത്രണമില്ലെന്നും ഇത് പദ്ധതിയുടെ ഫലപ്രാപ്തിയെ ബാധിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. തെരുവുനായ്ക്കളെ പിടികൂടിയ ഇടത്ത് തന്നെ തിരികെ വിടരുതെന്നും പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണമെന്ന ഇടക്കാല ഉത്തരവ് പരിഷ്കരിക്കണമെന്നുമുള്ള മൃഗസ്നേഹികളുടെ ആവശ്യം സുപ്രീം കോടതി പൂർണ്ണമായും തള്ളി.
അപകടകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി നൽകിയ കോടതി, രാജ്യത്തെ ആരോഗ്യ മേഖലയ്ക്കും സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷ പ്രതിരോധ വാക്സിൻ ഉറപ്പാക്കണമെന്നും ആശുപത്രികളിൽ നായ കടിയേൽക്കുന്നവർക്കുള്ള പ്രത്യേക പ്രതിരോധ സംവിധാനം ഉണ്ടായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനുപുറമേ, യാത്രാസുരക്ഷ മുൻനിർത്തി ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും മൃഗങ്ങളുടെ സാന്നിധ്യം പൂർണ്ണമായും ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
കോടതി നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ രാജ്യത്തെ ഹൈക്കോടതികൾ രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തണം. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആറോ മറ്റ് ക്രിമിനൽ നടപടികളോ സ്വീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വീകരിച്ച നടപടികളെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർ ഈ വർഷം ഓഗസ്റ്റ് 5-നകം അതത് ഹൈക്കോടതികളെ ബോധിപ്പിക്കണം. തുടർന്ന് ഹൈക്കോടതികൾ ഇക്കാര്യങ്ങൾ വ്യക്തമാക്കി ഈ വർഷം നവംബർ 17-നകം സുപ്രീംകോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.















