ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് പൗരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. ലാഹോർ സ്വദേശിയും ഭീകരസംഘടനയായ ലഷ്കറിന്റെ സജീവ പ്രവർത്തകനുമായ മുഹമ്മദ് ഉസ്മാന് ജാട്ടിനെയാണ് സുരക്ഷ ഏജൻസികൾ പിടികൂടിയത്. ഭീകരാക്രമണം നടത്താൻ എത്തിയ ഇയാൾ ശ്രീനഗറിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സയ്‌ക്ക് വിധേയനായിരുന്നു എന്ന് ഏജൻസികൾ വ്യക്തമാക്കി.
ലഷ്കർ ഭീകരൻ അബ്ദുള്ള എന്ന അബു ഹുറൈറയ് ക്കൊപ്പമാണ് ഇയാൾ അതിർത്തി കടന്ന് കശ്മീരിൽ എത്തിയത്. ഭീകരനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കശ്മീരിൽ ഭീകരാക്രമണം നടത്താനായാണ് ഇവർ നുഴഞ്ഞു കയറിയത്. ഒളിച്ച് താമസിക്കുന്നതിനിടെ തന്റെ മനസ്സ് മാറിയെന്നും ഭീകര പരിശീലനത്തിനിടെ പഠിച്ചതല്ല യഥാത്ഥ കശ്മീരെന്നുമാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മുഹമ്മദ് ഉസ്മാൻ ജാട്ടിന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ വിശ്വാസത്തിലെടുത്തിട്ടില്ല.
പാകിസ്ഥാനിലായിരുന്ന സമയത്ത് തന്നെ കടുത്ത മുടി കൊഴിച്ചൽ കാരണം ബുദ്ധിമുട്ടിയിരുന്നു എന്നും കശ്മീരിലെ ഒരു ക്ലിനിക്കിൽ വെച്ച് ഹെയർ ട്രാൻസ് പ്ലാന്റ് നടത്തിയെന്നും ഇയാൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ശ്രീനഗറിലെ ലഷ്കർ ഭീകരനായ സജാദ് സർഗാമിനൊപ്പം താമസിക്കുന്നതിനിടെയാണ് ട്രാൻസ്പ്ലാന്റിന് വിധേയനായത്. ചികിത്സ കാലേയളവിൽ പ്രതി മാസങ്ങളോളം ശ്രീനഗറിൽ താമസിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യത്തേക്ക് കടക്കാൻ പാസ്പോർട്ടും പാൻ കാർഡും ഉൾപ്പെടെയുള്ള വ്യാജ രേഖകൾ നേടാനും ഇയാൾ ശ്രമിച്ചിരുന്നു.
.















