ന്യൂഡല്‍ഹി: ‘100 ശതമാനം അസല്‍ ചോദ്യപേപ്പര്‍’ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ടെലഗ്രാം ഗ്രൂപ്പുകളില്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്ന ഒരു സന്ദേശമാണിത്. ‘ഉറപ്പായ ചോദ്യപേപ്പറുകള്‍’, ചോര്‍ന്ന പേപ്പറുകളിലേക്കുള്ള ‘നേരിട്ടുള്ള പ്രവേശനം’ തുടങ്ങിയ പരസ്യങ്ങള്‍ക്കിടയിലാണ് ഈ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. പരീക്ഷാ പേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്നും കൃത്യമായ തുക നല്‍കിയാല്‍ ഇത് സ്വന്തമാക്കാമെന്നും അവകാശപ്പെടുന്ന അഡ്മിന്‍മാരുടെ ശബ്ദസന്ദേശങ്ങളും ഈ ഗ്രൂപ്പുകളില്‍ സജീവമാണ്. ഇതിന് പിന്നാലെ, ഇടപാടുകാര്‍ പണം കൈമാറിയെന്ന് അവകാശപ്പെടുന്ന ബാങ്ക് ട്രാന്‍സ്ഫര്‍, യുപിഐ സ്‌ക്രീന്‍ഷോട്ടുകളും ചാറ്റുകളും വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനായി ഗ്രൂപ്പുകളില്‍ പങ്കുവെക്കുന്നുണ്ട്.
എന്നാല്‍, ഈ കോലാഹലങ്ങള്‍ക്കിടയില്‍ പരസ്പരം സംശയങ്ങളും പുകയുന്നുണ്ട്. ‘വ്യാജ വില്‍പനക്കാര്‍ക്കെതിരെ’ മുന്നറിയിപ്പ് നല്‍കുന്ന അഡ്മിന്‍മാര്‍, മറ്റ് ഗ്രൂപ്പുകള്‍ തട്ടിപ്പുകാരാണെന്ന് സ്ഥാപിക്കാനുള്ള സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെക്കുന്നു. ഇന്ത്യയിലെ ഏറ്റവും കഠിനമായ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഭയവും ആകാംഷയും ചൂഷണം ചെയ്തുകൊണ്ട്, തങ്ങളുടേത് മാത്രമാണ് അസല്‍ ചോദ്യപേപ്പറെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം തട്ടിപ്പുകാരുടെ ലോകമാണ് ടെലഗ്രാമില്‍ സജീവമായിരിക്കുന്നത്. നീറ്റ് 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ വിവാദമാണ് പുകയുന്നത്. വ്യാപകമായ പരാതികളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കൈമാറിയിരുന്നു.
ഇതിന് പിന്നാലെ സിബിഐ രാജ്യവ്യാപകമായി കടുത്ത നടപടികളിലേക്ക് കടക്കുകയും, വിവിധ സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി കോച്ചിംഗ് സെന്റര്‍ ഉടമകള്‍, ഇടനിലക്കാര്‍, പരീക്ഷാ നടത്തിപ്പുമായി ബന്ധമുള്ളവര്‍ എന്നിവരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്വകാര്യ കോച്ചിംഗ് ക്ലാസുകള്‍ വഴിയും കൈപ്പടയില്‍ തയ്യാറാക്കിയ ചോദ്യപേപ്പറുകള്‍ വഴിയുമാണ് ഈ ചോര്‍ച്ചാ ശൃംഖല വന്‍ തുക ഈടാക്കി പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ സൗകര്യമൊരുക്കിയ പ്രധാന സൂത്രധാരനെന്ന് കരുതുന്ന പുണെയിലെ കെമിസ്ട്രി അധ്യാപകന്‍ പി.വി. കുല്‍ക്കര്‍ണിയെയും ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാദം കനത്തതോടെ ‘NTA OFFICIAL, CHENNAI’ പോലുള്ള ചില ടെലഗ്രാം ഗ്രൂപ്പുകള്‍ ഇപ്പോള്‍ നിശബ്ദമാണെങ്കിലും, മുന്‍പ് ഇവരില്‍ നിന്ന് ചില വിവരങ്ങള്‍ ലഭ്യമായിരുന്നു. പണം കൈമാറിയെന്നുള്ള അവകാശവാദങ്ങള്‍ പൂര്‍ണ്ണമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഈ ചാനലുകളിലെ സന്ദേശങ്ങള്‍ വരിക്കാരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളവയായിരുന്നു. ഈ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കുമ്പോഴും, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളെ ചൂഷണം ചെയ്യുന്ന ഇത്തരം ശൃംഖലകള്‍ എങ്ങനെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നത് വലിയ ചോദ്യമുയര്‍ത്തുന്നു.
എന്‍ക്രിപ്റ്റ് ചെയ്ത ഇത്തരം പ്ലാറ്റ്ഫോമുകളെ ട്രാക്ക് ചെയ്യുക എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വലിയ വെല്ലുവിളിയാണ്. ‘ഇത്തരം ചാനലുകള്‍ വിദ്യാര്‍ത്ഥികളുടെ ഭയത്തെയാണ് ചൂഷണം ചെയ്യുന്നത്. കടുത്ത പരീക്ഷാ സമ്മര്‍ദ്ദത്തിലുള്ള കുട്ടികള്‍ എളുപ്പത്തില്‍ ഇവരുടെ കെണിയില്‍ വീഴുന്നു. വിപിഎന്‍ഉപയോഗിക്കുന്നതിനാല്‍ ഇവരെ കണ്ടെത്തുക പ്രയാസകരമാണ്. ടെലഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ കമ്പനികളുടെ സഹായത്തോടെ മാത്രമേ ഇത്തരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കൂ എന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യേഗസ്ഥര്‍ പറയുന്നത്.
പരീക്ഷ വീണ്ടും നടത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍. ‘ഞങ്ങള്‍ ആദ്യത്തെ പരീക്ഷ നന്നായി എഴുതിയതായിരുന്നു, അത് എളുപ്പമായിരുന്നു. എന്നാല്‍ രണ്ടാമത് നടത്തുമ്പോള്‍ അവര്‍ ചോദ്യങ്ങള്‍ കടുപ്പിച്ചേക്കാം. ഞങ്ങളുടെ തെറ്റല്ലാത്ത കാര്യത്തിന് ഞങ്ങള്‍ കൂട്ടമായി ശിക്ഷിക്കപ്പെടുന്നത് പോലെയാണിത്,’ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.
മറ്റൊരു വിദ്യാര്‍ത്ഥിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘എല്ലാ വര്‍ഷവും പേപ്പര്‍ ചോര്‍ന്നെന്ന തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാം. അവ യഥാര്‍ത്ഥമാണോ അതോ തട്ടിപ്പാണോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്നാല്‍ എന്‍ടിഎയും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരീക്ഷണം ശക്തമാക്കണം. പരീക്ഷ കഴിയുന്നത് വരെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടോ ഇല്ലയോ എന്ന് ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയില്ല.’















