തിരുവനന്തപുരം: യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് ജന ശതാബ്ദി എക്സ്പ്രസിന് ആലുവയിൽ പരീക്ഷണാടിസ്ഥാനത്തിൽ താൽക്കാലികമായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി. കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 8.48നും തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.19നും ആലുവയിലെത്തും.
അതുപോലെ വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും സ്റ്റോപ്പ് അനുവദിച്ചു.
നിലവിൽ ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എറണാകുളത്ത് നിന്നും പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ് രാവിലെ 09:30 ന് പേട്ടയിൽ എത്തും. തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന ട്രെയിൻ വൈകുന്നേരം 05:51നാണ് പേട്ടയിൽ എത്തുക.
യാത്രക്കാരുടെ സൗകര്യങ്ങൾ മുൻനിർത്തി അടിയന്തരമായി തീരുമാനമെടുത്ത കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും സതേൺ റെയിൽവേയോടും കേന്ദ്രമന്ത്രി സുരേഷ് ഗോപി നന്ദി പറഞ്ഞു. ഈ പുതിയ മാറ്റം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ യാത്രക്കാരോടും അദ്ദേഹം അഭ്യർത്ഥിച്ചു.















