മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തതെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ ന്യായീകരണം കണക്കുകൾ സഹിതം പൊളിച്ചടുക്കി ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യൻ. കേരളത്തിൽ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട അഞ്ച് അതിതീവ്ര മുസ്ലിം പാർട്ടികൾ ഇപ്പോഴും ശക്തമായി നിലവിലുണ്ടെന്ന് അഡ്വ. ജയസൂര്യൻ പറഞ്ഞു. എന്നാൽ കേരളത്തേക്കാൾ മുസ്ലിം ജനസംഖ്യ ഉള്ളതും മുസ്ലിം ലീഗ് ഇല്ലാത്തതുമായ സംസ്ഥാനങ്ങളിൽ തീവ്ര മുസ്ലിം പാർട്ടികൾ വളർന്നുവന്നിട്ടില്ല.
അതായത് തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും മുസ്ലിം പാർട്ടികളും വളരാനുള്ള കാരണം മുസ്ലിം ലീഗിന്റെ സാന്നിധ്യം ഒന്ന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അഡ്വ. ജയസൂര്യന്റെ കുറിപ്പ്
വി ഡി സതീശൻ മുന്നോട്ട് വയ്‌ക്കുന്ന പരിഹാസ്യമായ ഒരു ന്യായീകരണമുണ്ട്.
മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തത് എന്ന്. വി ഡി സതീശന്റെ ഈ ന്യായീകരണം മാരകമായ കള്ളമാണ് എന്ന് ഇതാ ഈ കണക്കുകളിൽ വ്യക്തമായി കാണാം.
മുസ്ലിം ലീഗ് അധികാരത്തിലുള്ള കേരളത്തിലെ മുസ്ലിം ജനസംഖ്യ 88 ലക്ഷം. എന്നാൽ മുസ്ലിം ലീഗ് തന്നെ ഇല്ലാത്ത, ഉത്തരപ്രദേശിൽ 384 ലക്ഷവും പശ്ചിമബംഗാളിൽ 246 ലക്ഷവും ബീഹാറിൽ 175 ലക്ഷവും മഹാരാഷ്‌ട്രയിൽ 130 ലക്ഷവും അസമിൽ 17 ലക്ഷവും ആന്ധ്രപ്രദേശിൽ 81 ലക്ഷവും കർണാടകത്തിൽ 79 ലക്ഷവും രാജസ്ഥാനിൽ 63 ലക്ഷവും ഗുജറാത്തിൽ 59 ലക്ഷവും മധ്യപ്രദേശിൽ 48 ലക്ഷവും ജാർഖണ്ഡിൽ 49 ലക്ഷവും മുസ്ലിങ്ങളാണ് ഉള്ളത്.
കേരളത്തിൽ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട 5 അതിതീവ്ര മുസ്ലിം പാർട്ടികൾ ഇപ്പോൾ നിലവിലുണ്ട്. എന്നാൽ കേരളത്തേക്കാൾ മുസ്ലിം ജനസംഖ്യ ഉള്ളതും മുസ്ലിം ലീഗ് ഇല്ലാത്തതുമായ സംസ്ഥാനങ്ങളിൽ ഒന്നും തീവ്ര മുസ്ലിം പാർട്ടികൾ വളർന്നുവന്നിട്ടില്ല എന്നു കാണാം.
അതായത് തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും മുസ്ലിം പാർട്ടികളും വളരാനുള്ള കാരണം മുസ്ലിം ലീഗിന്റെ സാന്നിധ്യം ഒന്ന് മാത്രമാണ്. അതോടൊപ്പം മുസ്ലിം ലീഗിനെ പോലെ നാളെ കൂടുതൽ എംഎൽഎമാരെയും മന്ത്രിമാരെയും ചോദിച്ചു വാങ്ങാനുള്ള നിരവധി അതിതീവ്ര മുസ്ലിം പാർട്ടികളെ കൂടി മുസ്ലീം ലീഗ് തങ്ങളുടെ ചിറകിന്റെ കീഴിൽ വളർത്തിക്കൊണ്ടു വരികയാണ്















