ലഖ്‌നൗ: ലഖ്‌നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ ശിവാനി എന്ന യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡെലിവറി ഏജന്റായ പ്രേം കുമാർ മാഞ്ചി (23) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 14-നായിരുന്നു ശിവാനിയുടെ വിവാഹനിശ്ചയം.
ഞായറാഴ്ച ഓഫീസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ശിവാനി രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുശാന്ത് ഗോൾഫ് സിറ്റിയിലെ വനമേഖലയിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ശിവാനിക്ക് ഓഫീസിലെ സഹപ്രവർത്തകനുമായുള്ള സൗഹൃദത്തിൽ പ്രതിക്കുണ്ടായിരുന്ന കടുത്ത അസൂയയും ദേഷ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാവിലെ ശിവാനിയെ ബൈക്കിൽ വനമേഖലയിൽ എത്തിച്ച പ്രതി, റബ്ബർ പൈപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സിമന്റ് കട്ട കൊണ്ട് തല തകർക്കുകയും തെളിവ് നശിപ്പിക്കാനായി മൊബൈൽ ഫോൺ കനാലിൽ എറിയുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച സിമന്റ് കട്ട കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.















