തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന്. ആദ്യ ദിനം എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 9 മണിക്ക് പ്രോടെം സ്പീക്കർ സ്പീക്കർ ജി സുധാകരൻ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.അക്ഷരമാല ക്രമത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.
ബിജെപിയെ സംബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള ദിനം കൂടിയാണ് ഇന്ന്. ആദ്യമായാണ് മൂന്ന് ബിജെപി സാമാജികർ ഒന്നിച്ച് സഭയിലെത്തുന്നത്. രാവിലെ 8 മണിക്ക് സംസ്ഥാന കാര്യാലയമായ കെ.ജി. മാരാർ ഭവനിൽ നിന്ന് നിയുക്ത എംഎൽഎമാരായ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ബി.ബി.ഗോപകുമാർ എന്നിവർ ഒരുമിച്ച് യാത്ര തിരിക്കും. പാളയം രക്തസാക്ഷി മണ്ഡലത്തിലെ പുഷ്പാർച്ചനയ്‌ക്ക് ശേഷമായിരിക്കും മൂവരും സഭയിലെത്തുക.
സിപിഎമ്മിനെ സംബന്ധിച്ച് ഏറെ പ്രതിസന്ധി നിറഞ്ഞ കറുത്ത ദിനമാണ് ഇന്ന്. പിണറായി വിജയനോടും സിപിഎം നേതൃത്വത്തോടും കലഹിച്ച് പാർട്ടി വിട്ട ജി. സുധാകരനാണ് പ്രൊടൈം സ്പീക്കർ. കഴിഞ്ഞ ദിവസം ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പ്രൊടൈം സ്പീക്കറായി ചുമതലയേറ്റത്. പിണറായി വിജയൻ അടക്കമുള്ളവർ സത്യവാചകം ഏറ്റുചൊല്ലേണ്ടത് പഴയ നേതാവായ ജി. സുധാകരനിൽ നിന്നാണ്. അമ്പലപ്പുഴയില്‍ നിന്നും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് അദ്ദേഹം വിജയിച്ചത്.
പിണറായി വിജയന്റെ പരിഹാസവും താൻ പാർട്ടി വിടാൻ ഇടയാക്കിയ കാരണമാണെന്ന് ജി. സുധാകരൻ പറഞ്ഞിരുന്നു. അതിനാൽ പിണറായി വിജയന്, ജി. സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് കാണാൻ രാഷ്‌ട്രീയ കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ സഭാതളം ഇന്ന് അത്യഅപൂർവ്വമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.















