ന്യൂഡൽഹി: 26 ഭാരതീയരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഫുള്ള എന്ന സാജിദ് ജാട്ട് ലാങ്ഡയാണ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ അന്വേഷിക്കുന്ന കൊടും ഭീകരരിൽ ഒരാളാണ് സൈഫുള്ള. ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള ടിആർഎഫിന്റെ കമാൻഡറാണ് ഇയാൾ. നിരോധിത തീവ്രവാദ സംഘടനയായ ലഷ്കർ ഇ തൊയ്ബയിലും ഇയാൾ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. ലാഹോറിലെ ഒളിസങ്കേതത്തിൽ ഇരുന്നാണ് ഇയാൾ ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയതെന്നും എൻഐഎ പറഞ്ഞു. പഹൽഗാം ആക്രമണ സമയത്ത് ഇയാൾ നിരന്തരം അക്രമികളുമായി ആശയവിനിമയം നടത്തിയിരുന്നതായി എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
പാകിസ്താനിലെ കസൂറിലാണ് സൈഫുള്ള ജനിച്ചത്. 2005 ൽ ഇയാൾ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിരുന്നു. 2005- 2007 കാലത്ത് കുൽഗാമിലാണ് ഒളിച്ച് താമസിച്ചത്. ഈ സമയം പ്രദേശവാസിയായ ഷബ്ബിറ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകൻ ജനിച്ചു. പിന്നീട് മകനെ കൂട്ടാതെ ഇയാളും ഭാര്യയും മാത്രം പാകിസ്ഥാനിലേക്ക് മടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി മകന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി എൻഐഎ രേഖപ്പെടുത്തി.
സൈഫുള്ള തെക്കൻ കശ്മീരിൽ ഭീകരരുടെ വിപുലമായ ശൃംഖല കെട്ടിപ്പടുത്തിരുന്നു. ഇതിലൂടെയാണ് പഹൽഗാമിൽ അടക്കം ആക്രണങ്ങൾ നടത്തിയത്. മുൻപ് നടന്ന വെടിവയ്പിൽ ഇയാളുടെ ഒരു കാൽ നഷ്ടമായിരുന്നു. 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് ഇയാളുടെ നേതൃത്വത്തിൽ ടിആർഎഫ് രൂപീകരിച്ചത്. ഇയാൾ ഡ്രോണുകൾ ഉപയോഗിച്ച് ജമ്മു കശ്മീരിലേക്ക് പാകിസ്ഥാനിൽ നിന്നും ആയുധങ്ങളും മയക്കുമരുന്ന് കടത്തിയിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
മൂന്ന് ഭീകരരും ഏപ്രിൽ 15-16 തീയതികളിൽ ബെസരൻ താഴ്വരയിൽ എത്തിയെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. പാക് കമാൻഡർമാരും മൂന്ന് പഹൽഗാം ഭീകരരും തമ്മിലുള്ള ബന്ധം തെളിക്കുന്ന ഐപി വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ചാറ്റ് വിശദാംശങ്ങൾ അടക്കം ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.















