മുസാഫറാബാദ്: ഇന്ത്യ തേടിക്കൊണ്ടിരുന്ന പ്രമുഖ കമാന്‍ഡറും 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളുമായ ഹംസ ബുര്‍ഹാന്‍ പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടു. മുസാഫറാബാദില്‍ വെച്ച് അജ്ഞാത സംഘത്തിന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. നിരോധിത സംഘടനയായ ‘അല്‍ ബദര്‍’ അംഗമായ ഹംസ ബുര്‍ഹാനെ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് 2022-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
വ്യാഴാഴ്ച ഒരു സംഘം അക്രമികള്‍ ഹംസയ്‌ക്ക് നേരെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റ ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് പാക് മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിനിമാ സ്‌റ്റൈലില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പാകിസ്ഥാനിലും അതിര്‍ത്തി പ്രദേശങ്ങളിലും സമാനമായ രീതിയില്‍ നിരവധി ഭീകരവാദികള്‍ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.
ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഹംസ ബുര്‍ഹാന്‍ മേഖലയില്‍ ‘ഡോക്ടര്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2017-ല്‍ ഉപരിപഠനത്തിനായെന്ന വ്യാജേന അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് പോയ ഇയാള്‍ പിന്നീട് അല്‍-ബദര്‍ എന്ന ഭീകരസംഘടനയില്‍ ചേരുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംഘടനയുടെ കമാന്‍ഡര്‍ പദവിയിലെത്തിയ ഇയാള്‍ കശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുന്നതിനും ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും മുന്നില്‍ നിന്നു.
40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ 2019 ഫെബ്രുവരി 14-ലെ ലെത്പോറ കാര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്ന് ഹംസയുടേതായിരുന്നു. കശ്മീര്‍ താഴ്വരയില്‍ അരങ്ങേറിയ ഒട്ടനവധി ഭീകരാക്രമണങ്ങളിലും വിഘടനവാദ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. വന്‍ സുരക്ഷാ വലയത്തില്‍ കഴിഞ്ഞിരുന്ന ഭീകരനെ അജ്ഞാതര്‍ വധിച്ച വാര്‍ത്ത ജമ്മു കശ്മീരിലെ സുരക്ഷാ നിരീക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.















