കോഴിക്കോട്: കേരളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലെ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കോഴിക്കോട് മുണ്ടുപാറ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് പോലീസിനെ വെട്ടിച്ച് ചാടിപ്പോയത്. രണ്ട് കേസുകളിലായി മൂന്ന് കിലോയോളം MDMA പിടികൂടിയ കേസിലെ മുഖ്യപ്രതിയായ ഇയാളെ ഡൽഹിൽ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
കസ്റ്റഡിയിലായിരുന്ന പ്രതിയുമായി പോലീസ് സംഘം ഡൽഹിയിലേക്ക് രാജധാനി എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ ഗുജറാത്തിലെ വഡോദര സ്റ്റേഷനിൽ എത്തുന്നതിന് മുൻപായി പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കാണാതാവുകയായിരുന്നു.
ആദ്യം 500 ഗ്രാം MDMA യുമായി ഇയാളെ പിടികൂടിയ പോലീസ്, തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഇയാളുടെ പക്കൽ നിന്നും 2 കിലോ 300 ഗ്രാം MDMA കൂടി കണ്ടെടുത്തത്. ഇത്രയും വലിയ മയക്കുമരുന്ന് ശൃംഖലയുടെ ഉറവിടം തേടിയാണ് പോലീസ് സംഘം പ്രതിയുമായി ഡൽഹിയിലേക്ക് തിരിച്ചത്. പ്രതിക്ക് ഈ വൻ മയക്കുമരുന്ന് ശേഖരം എവിടെ നിന്നാണ് ലഭിച്ചത് എന്നതടക്കമുള്ള നിർണ്ണായക വിവരങ്ങൾ കണ്ടെത്താനുള്ള തെളിവെടുപ്പിനിടയിലാണ് ഈ വൻ വീഴ്ച സംഭവിച്ചിരിക്കുന്നത്. നിലവിൽ പ്രതിയെ കണ്ടെത്തുന്നതിനായി കേരള പോലീസ് ഗുജറാത്ത് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. പ്രതിക്കായി അതിർത്തി സംസ്ഥാനങ്ങളിൽ ഉൾപ്പെടെ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.















