കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും വൻ വിവാദപ്പുകിലുകൾ. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നുള്ള തന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിൽ നടൻ ടിനി ടോമാണെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി നടി അൻസിബ ഹസൻ രംഗത്തെത്തി. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ അങ്ങേയറ്റം മോശമായ വ്യാജപ്രചാരണങ്ങളാണ് ടിനി ടോം നടത്തുന്നതെന്നും, ഇത്തരമൊരു സാഹചര്യത്തിൽ ഒന്നിച്ച് ജോലി ചെയ്യാൻ പോലും അറപ്പ് തോന്നുന്നുവെന്നും അൻസിബ തുറന്നടിച്ചു.
താൻ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായതു മുതൽ പല വിഷയങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ വ്യക്തിപരമായി എടുത്തുകൊണ്ട് ടിനി ടോം തനിക്കെതിരെ മോശമായ അവിഹിത കഥകൾ പറഞ്ഞുപരത്താൻ തുടങ്ങിയെന്നാണ് അൻസിബ ആരോപിക്കുന്നത്.
കേവലം വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് അപ്പുറം രാഷ്‌ട്രീയ-സാമൂഹിക തലങ്ങളിൽ തന്നെ ബാധിക്കുന്ന തരത്തിലുള്ള വർഗീയ ആരോപണങ്ങളും ടിനി ടോം ഉന്നയിച്ചതായി അൻസിബ വെളിപ്പെടുത്തി. ടിനി ടോമിന്റെ ഡ്രൈവറെ താൻ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. നടി നീന കുറുപ്പാണ് ടിനി ടോം ഇങ്ങനെയൊക്കെ പറഞ്ഞുനടക്കുന്ന കാര്യം തന്നെ വിളിച്ച് അറിയിച്ചതെന്നും അൻസിബ വ്യക്തമാക്കി. മാത്രമല്ല, ടിനി ടോം നടി നീന കുറുപ്പിനെ അങ്ങേയറ്റം വൃത്തികെട്ട രീതിയിൽ തെറിവിളിക്കുകയും അവരെ അടിക്കാനായി കൈ ഓങ്ങുകയും ചെയ്തിട്ടുണ്ടെന്ന വിവരവും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് താരം ആരോപിച്ചു.
ഇത്രയും നാൾ സംഘടനയുടെ ചീത്തപ്പേര് ഭയന്നും, സ്വന്തം കരിയറിനെ ബാധിക്കുമോ എന്ന് ഭയന്നുമാണ് താൻ മിണ്ടാതിരുന്നതെന്ന് അൻസിബ പറയുന്നു. എന്നാൽ വ്യക്തിഹത്യയുടെ എല്ലാ പരിധികളും ലംഘിക്കപ്പെട്ടപ്പോഴാണ് രാജി വെക്കാൻ തീരുമാനിച്ചതെന്നും, തന്റെ രാജിക്ക് പിന്നിലെ യഥാർത്ഥ കാരണം ടിനി ടോം ആണെന്ന് കാണിച്ച് ‘അമ്മ’യിലെ മുതിർന്ന അംഗങ്ങൾക്കെല്ലാം താൻ വോയ്സ് മെസ്സേജ് അയച്ചിട്ടുണ്ടെന്നും അൻസിബ വ്യക്തമാക്കി.















