കോട്ടയം: നടൻ മമ്മൂട്ടി, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലർ സർജൻ ഡോ. എൻ രാധാകൃഷ്ണൻ എന്നിവർക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഓണററി ഡോക്ടറേറ്റുകൾ തിങ്കളാഴ്ച സമ്മാനിക്കും.
തിങ്കളാഴ്ച രാവിലെ 9.30ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന എംജി സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിലാണ് ബിരുദദാനം . പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം ജോൺ പങ്കെടുക്കും.
അവരവരുടെ മേഖലകളിലെ മികച്ച സംഭാവനകളെ അംഗീകരിച്ച് മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ്(ഡിലിറ്റ്) ബിരുദമാണ് നൽകുന്നത്. ഡോ. എൻ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബിരുദം നൽകും.
ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും നേടി. 1998-ൽ പത്മശ്രീയും 2026 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. കേരള സർവകലാശാലയുടെയും കലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്
ബിരുദദാനത്തിനു ശേഷം സെനറ്റ് ഹാളിൽ തിരുവിഴ ജയശങ്കറിന്റെ നാദസ്വര കച്ചേരിയുണ്ടാകും.















