ഭോപ്പാൽ: രാജ്യത്തെയാകെ നടുക്കിയ നടി ട്വിഷാ ശർമ്മയുടെ (32) മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്ത്രീധന പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്വിഷയുടെ മൃതദേഹം റീ-പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കോടതി ഉത്തരവിനെത്തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ പ്രതിയായ ഭർത്താവ് സമർത്ഥ് സിംഗിനെ, മൃതദേഹം കണ്ടെത്തി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹം കഴിഞ്ഞ് വെറും ആറുമാസം മാത്രം പിന്നിടുമ്പോഴാണ് ഈ ദാരുണ സംഭവം നടക്കുന്നത്. എം.ബി.എ ബിരുദധാരിയും പ്രശസ്ത മോഡലും നടിയുമായിരുന്ന ട്വിഷയുടെ വിവാഹം അതീവ ആർഭാടത്തോടെയാണ് നടത്തിയത്. 20 ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെയും വീണ്ടും പണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ട്വിഷയെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. വളരെ മിടുക്കിയായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ പരാതി.
ഈ കേസിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത പ്രതികളുടെ പശ്ചാത്തലമാണ്. രാജ്യത്തെ നീതിവ്യവസ്ഥ നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന റിട്ടയർഡ് ജഡ്ജി ഗിരിപാൽ സിംഗാണ് ട്വിഷയുടെ അമ്മായിയമ്മ. നിയമം സംരക്ഷിക്കേണ്ട ഒരു വ്യക്തിയുടെ നേതൃത്വത്തിലാണ് ഭർത്താവിനൊപ്പം ചേർന്ന് ഒരു പെൺകുട്ടിയെ ഇത്രയും ക്രൂരമായി വേട്ടയാടിയതെന്നത് പൊതുസമൂഹത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.
മധ്യപ്രദേശിലെ ഭോപ്പാലിൽ ഈ മാസം 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്ത്രീധന നിരോധന നിയമങ്ങൾ നിലനിൽക്കുമ്പോഴും രാജ്യത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും ഒരു തുടർക്കഥയായി മാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ട്വിഷയുടെ മരണം. സംഭവത്തിൽ മധ്യപ്രദേശ് സർക്കാരും ഭോപ്പാൽ ഹൈക്കോടതിയും ശക്തമായി ഇടപെട്ടിട്ടുണ്ട്. ഭോപ്പാൽ പോലീസ് നിലവിൽ സമഗ്രമായ അന്വേഷണമാണ് നടത്തിവരുന്നത്. റീ-പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലെ യഥാർത്ഥ ദുരൂഹതകൾ അഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.















