ശ്രീനഗർ: ഭീകരബന്ധം സംശയിച്ച് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകര ഗൂഢാലോചന കേസിലാണ് മൂന്ന് കേന്ദ്രങ്ങളിൽ പരിശോധന നടന്നത്. ശ്രീനഗറിലെ ലാൽ ബസാറിലും ജമ്മു കശ്മീരിലെ ഷോപിയൻ ജില്ലയുടെ വിവിധ ഭാഗങ്ങളിലുമാണ് പരിശോധന നടന്നത്.
കഴിഞ്ഞ മാസം തെക്കൻ കശ്മീരിലെ എറ്റവും വലിയ മതപഠനശാലയായ ദാറുൽ ഉലൂം സിറാജുൽഉലൂം ഭീകരബന്ധത്തെ തുടർന്ന് ജമ്മു കശ്മീർ ഭരണകൂടം അടച്ചു പൂട്ടിയിരുന്നു. ഈ സ്ഥാപനത്തിലും എൻഐഎ സംഘം പരിശോധന നടത്തി. ഷോപ്പിയാനിലെ ഇമാം സാഹിബ് പ്രദേശത്തെ സ്കൂളിലും പുലർച്ചെ എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ മുൻ മേധാവി ഷഹ്സാദ ഔറംഗസേബിന്റെ വസതിയിലും എൻഐഎ സംഘം റെയ്ഡ് നടത്തി. മോലു ചിത്രാമലാണ് വസതി സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്ലാമിയെ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് എൻഐഎ നടപടി ശക്തമാക്കിയത്.
2019 ഫെബ്രുവരി 28 നാണ് ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രസസർക്കാർ ആദ്യമായി നിരോധിച്ചത്. ഭീകരവാദം, വിഭജനവാദം, ഇന്ത്യാ വിരുദ്ധ പ്രചാരണം എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധിച്ചെങ്കിലും ജമ്മാ അത്തെ ഇസ്ലാമിയുടെ സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന വ്യക്തമായ സൂചനകൾ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു.















