കൊല്ലം: സംസ്ഥാന നേതൃത്വത്തിന് എതിരെ കടുത്ത വിമർശനവുമായി സിപിഐ കുന്നത്തൂർ മണ്ഡലം കമ്മറ്റി. സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിന്റെ പ്രസംഗവും, പത്രസമ്മേളനവും സാധാരണക്കാരന് മനസിലാകുന്നില്ലെന്നും തർജ്ജമയ്‌ക്ക് ആളേ വെക്കേണ്ട സ്ഥിതിയാണെന്നും അംഗങ്ങൾ തുറന്നടിച്ചു.
നാദാപുരത്ത് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയുടെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയി. സിപിഎം കാട്ടിയ തെറ്റ് സിപിഐയും ചെയ്തു. സ്ഥാനാർത്ഥികളെ സെക്രട്ടേറിയേറ്റ് നേരത്തെ തീരുമാനിച്ചിരുന്നു. സീറ്റുകൾ സെക്രട്ടേറിയേറ്റ് അംഗങ്ങൾ വീതിച്ചെടുത്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ആർ സജിലാലിനെ 2021 ൽ ഹരിപ്പാട് ചാവേറാക്കി. 2026 ൽ കൊല്ലത്ത് സീറ്റ് ഉണ്ടായിട്ടും നൽകിയില്ല. ചാത്തന്നൂരിൽ ആർ സജിലാൽ ആയിരുന്നേൽ ജയിച്ചേനെയെന്നും വിമർശനമുണ്ടായി.
അടൂരും സ്ഥാനാർത്ഥി നിർണ്ണയം പാളി. അടൂർ സീറ്റിൽ സാമുദായിക പരിഗണന നോക്കണമായിരുന്നു. പുലയ സമുദായത്തിലെ പാർട്ടി അംഗത്തിന് സീറ്റ് കൊടുത്തിരുന്നേൽ ജയിക്കാമായിരുന്നു. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എതിരായ വികാരം ഉണ്ടായിരുന്നു. അത് മനസിലാക്കാൻ ഇടതു നേതൃത്വത്തിന് കഴിഞ്ഞില്ല. കുന്നത്തൂർ സീറ്റ് സിപി ഐ ഏറ്റെടുക്കണം. ചെറുപ്പക്കാരെ പാർട്ടി തഴയുകയാണ്. ബോധപൂർവ്വം ചെറുപ്പക്കാരുടെ അവസരം നിഷേധിക്കുന്നുവെന്നും വിമർശനം ഉയർന്നു.















