കോഴിക്കോട്: മുൻ മന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനറെ വീട്ടിൽ ഇഡിയുടെ റെയ്ഡ്. കോഴിക്കോട് കൊട്ടൂളിയെ വീട്ടിലാണ് പരിശോധന നടക്കുന്നത്. അതിരാവിലെ അതീവ രഹസ്യമായാണ് ഇഡി സംഘം എത്തിയത്. സിഎംആർഎൽ- എസ്കാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ തേടിയാണ് അന്വേഷണ സംഘം എത്തിയത്. ഇന്നലെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു. ഇഡിയുടെ അതിവേഗ നീക്കത്തിന്റെ ഞെട്ടലിലാണ് സിപിഎം കേന്ദ്രങ്ങൾ.
മുഹമ്മദ് റിയാസ് വീട്ടിൽ ഇല്ലെന്നാണ് സൂചന. പരിശോധന മൂന്ന് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. രഹസ്യ സ്വഭാവത്തോടെ ലോക്കൽ പൊലീസിനെ അറിയിക്കാതെയാണ് ഇഡി സംഘം കോട്ടുളിയിലെ ‘ഗ്രേസ്’ എന്ന വീട്ടിൽ എത്തിയത്. റിയാസിന്റെ പിതാവിന്റെ പേരിലുള്ള വീടാണിത്. അതേസമയം ഇത്രയും വിവാദമായിട്ടും മാസപ്പടികേസിൽ റിയാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട് അടക്കം സംസ്ഥാനത്ത് 12 ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. പിണറായി വിജയൻ വാടകയ്‌ക്ക് താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. പിണറായി വിജനെയും വീണ വിജയനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണെന്നും റിപ്പോർട്ടുണ്ട്.
കണ്ണൂർ പിണറായി പാണ്ട്യാലയിലെ വീട്ടിലും അന്വേഷണ സംഘം എത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയാണ്. വീട് തുറന്നു കൊടുക്കാൻ ഇഡിയുടെ നിർദ്ദേശമുണ്ട്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ എക്സാലോജിക്കിന്റെ ഓഫീസ്, സിഎംആർഎൽ എം.ഡി എസ്. എൻ. ശശിധരൻ കർത്തയുടെ ആലുവയിലെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. കരിമണൽ കമ്പനിയുടെ ജീവനക്കാരുടെ വീടുകളിലടക്കം റെയ്ഡ് നടക്കുന്നുണ്ട്.
സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും, ഇ ഡിയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇഡി അന്വേഷിക്കുന്നത്. ഈ അനധികൃത സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ ഉൾപ്പെടുന്നതിനാലാണ് ഇഡി അന്വേഷണം നടക്കുന്നത്. 2013ലെ കമ്പനി ആക്ടിലെ സെക്ഷന് 447 പ്രകാരമാണ് വീണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ വീണയ്കക് 6 മാസം മുതൽ 10 വർഷം വരെ തടവും മൂന്നിരട്ടി വരെ പിഴയും ലഭിക്കും.















