ചെന്നൈ: ട്രെയിൻ യാത്രക്കാരുടെ സുരക്ഷയും അടിയന്തര ആരോഗ്യ പരിചരണവും ഉറപ്പാക്കാൻ വൻ പദ്ധതിയുമായി ദക്ഷിണ റെയിൽവേ. ചെന്നൈ ഡിവിഷന് കീഴിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര മെഡിക്കൽ റൂമുകളും അതോടൊപ്പം ഫാർമസികളും സ്ഥാപിക്കുന്നു. ചെന്നൈ എഗ്‌മൂർ, താമ്പരം, കാട്പാടി, ചെങ്കൽപ്പെട്ട് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ഒരുക്കുന്നത്. പദ്ധതിയുടെ പ്രവർത്തനവും പരിപാലനവും ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനായി റെയിൽവേ താല്പര്യപത്രങ്ങൾ ക്ഷണിച്ചു കഴിഞ്ഞു.
സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാർക്ക് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ഉടനടി വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുറന്ന ഇ-ബിഡ്ഡിംഗ് (Open e-bidding) പ്രക്രിയയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ പ്രവൃത്തിപരിചയവും നിയമപരമായ ലൈസൻസുകളുമുള്ള പ്രമുഖ ആശുപത്രികൾ, ആരോഗ്യ പരിപാലന സ്ഥാപനങ്ങൾ, മെഡിക്കൽ ഏജൻസികൾ എന്നിവർക്ക് ബിഡ്ഡിംഗിൽ പങ്കെടുക്കാവുന്നതാണ്.
പ്രാഥമിക ചികിത്സയ്‌ക്ക് പുറമെ, കൂടുതൽ വിപുലമായ ചികിത്സ ആവശ്യമുള്ള രോഗികളെ മറ്റ് പ്രധാന ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള റഫറൽ സംവിധാനവും റെയിൽവേ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ഈ കേന്ദ്രങ്ങൾ വഴി ഏകോപിപ്പിക്കും. താല്പര്യമുള്ള ഏജൻസികൾക്ക് ഇന്ത്യൻ റെയിൽവേ ഇ-പ്രൊക്യൂർമെന്റ് സിസ്റ്റം (IREPS) പോർട്ടൽ വഴി 2026 ജൂൺ 1-ാം തീയതി ഉച്ചയ്‌ക്ക് 3 മണി വരെ ബിഡുകൾ സമർപ്പിക്കാവുന്നതാണ്.















