ലാവോസ്: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിലെ വനമേഖലയിലുള്ള ഒരു കാട്ടുഗുഹയിൽ ഏഴ് ഗ്രാമീണർ കുടുങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി പതിവുപോലെ ഗുഹയ്‌ക്കുള്ളിൽ പ്രവേശിച്ചതായിരുന്നു ഇവർ. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണും ചെളിയും വന്ന് ഗുഹയുടെ പ്രധാന കവാടം പൂർണ്ണമായി അടഞ്ഞുപോവുകയായിരുന്നു. ഇതോടെ പുറത്തേക്കുള്ള ഏക വഴി അടഞ്ഞ്, ഭൂമിക്കടിയിൽ ഇവർ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
നിലവിൽ ഭൂനിരപ്പിൽ നിന്നും ഏകദേശം 20 മീറ്ററോളം താഴ്ചയിലാണ് ഈ ഏഴ് മനുഷ്യരും കുടുങ്ങിക്കിടക്കുന്നത് എന്നാണ് നിഗമനം. ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകാൻ സാധിച്ചിട്ടില്ല എന്നത് രക്ഷാപ്രവർത്തകരെയും ലോകത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. കനത്ത ഇരുട്ടിലും ചെളിയിലും വെള്ളത്തിലും ശ്വാസം മുട്ടുന്ന ആ മനുഷ്യരുടെ ജീവന്റെ തുടിപ്പുകൾക്കായി രാജ്യം ഒന്നടങ്കം കാത്തിരിക്കുകയാണ്.
രക്ഷാപ്രവർത്തനം അതീവ സങ്കീർണ്ണവും വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു അഗ്നിപരീക്ഷണമായി മാറിയിരിക്കുകയാണ്. ഗുഹയുടെ ചില ഉൾഭാഗങ്ങളിൽ വെറും 50 സെന്റീമീറ്റർ മാത്രമാണ് വീതിയുള്ളത്. ഒരു മനുഷ്യന് കഷ്ടിച്ച് ഇഴഞ്ഞു നീങ്ങാൻ മാത്രമുള്ള ഈ ഇടുങ്ങിയ പാതയിലൂടെയാണ് നിരന്തരം വെള്ളവും ചെളിയും ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് രക്ഷാപ്രവർത്തകരുടെ മുന്നോട്ടുള്ള നീക്കത്തെ ഗുരുതരമായി ബാധിക്കുന്നു. വനമേഖലയിലെ ദുർഘടമായ ഭൂപ്രകൃതിയും ഗുഹയ്‌ക്കുള്ളിലെ സ്ഥലപരിമിതിയും കാരണം കല്ലുകൾ നീക്കം ചെയ്യാനുള്ള വൻകിട യന്ത്രങ്ങൾ ഇവിടേക്ക് എത്തിക്കുക അസാധ്യമാണ്.
2018-ൽ ലോകത്തെ നടുക്കിയ തായ്‌ലൻഡ് ഗുഹാ രക്ഷാദൗത്യത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ലാവോസിലും കാര്യങ്ങൾ പുരോഗമിക്കുന്നത്. അന്ന് താം ലുവാങ് ഗുഹയിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയ അന്താരാഷ്‌ട്ര വിദഗ്‌ദ്ധ സംഘം (Tham Luang Rescue Team) ഇപ്പോൾ ലാവോസിലും എത്തിച്ചേർന്നിട്ടുണ്ട്. അത്യാധുനിക സ്കാനറുകളും ഹൈടെക് ക്യാമറകളും ഉപയോഗിച്ച് ഗുഹയിലെ കനത്ത ഇരുട്ടിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സംയുക്ത രക്ഷാസേന.















