തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും സേവനത്തിനാണ് വീണ വിജയൻ പണം കൈപ്പറ്റിയതെന്ന് സിപിഎമ്മിന്റെ ക്യാപ്സ്യൂൾ ഫലിക്കുന്നില്ല. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ചായക്കട ഉടമ പഞ്ചായത്തംഗത്തിന് നൽകുന്ന കൈക്കൂലി അടക്കം ഉദാഹരണമാക്കിയാണ് സിപിഎം ക്യാപ്സൂളിനെ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. മകൾക്ക് വേണ്ടി പിണറായി പാർട്ടി അണികളെ ചാവേറാക്കി റോഡിലിറക്കുകയായിരുന്നു എന്നാണ് സൈബറിടത്തിൽ അഭിപ്രായം ഉയരുന്നത്. അതേസമയം, വീണയുടെ ഫോൺ അടക്കം പിടിച്ചെടുത്തിട്ടും ഇഡിക്ക് ഒന്നു കിട്ടിയില്ലെന്നാണ് സിപിഎം സൈബർ സഖാക്കളുടെ പരിഹാസമായ വാദം.
വീണയ്‌ക്ക് പ്രതിമാസം അഞ്ച് ലക്ഷവും, വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷവുമാണ് സിഎംആർഎൽ നൽകിയിരുന്നത്. അങ്ങനെ മാസം എട്ട് ലക്ഷ പ്രകാരം വർഷത്തിൽ 96 ലക്ഷമാണ് വീണ കൈപ്പറ്റിയത്. ആകെ 2.78 കോടിയാണ് പിണറായിയുടെ മകൾ കരിമണൽ കമ്പനിയിൽ നിന്നും വാങ്ങിയത്.
പിണറായി മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയാണ് പണം നൽകൽ. 2019ൽ സിഎംആർഎല്ലിൽ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് 1.72 കോടി വീണയ്‌ക്ക് നൽകിയെന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ റെയ്ഡിന് ശേഷവും കരിമണൽ കമ്പനിയിൽ നിന്നും വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്ന് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് കണ്ടെത്തിയിരുന്നു.
സിഎംആർഎൽ മാത്രമാണ് എക്സാലോജിക്കിന്റെ പ്രധാന വരുമാന മാർഗം. എക്സാലോജിക്കുമായുള്ള ഇടപാട് അവസാനിച്ച ശേഷം സിഎംആർഎൽ ഐടി സ്ഥാപനമായ എടിഎംഎ ടെക്നോളജീസുമായി കരാറുണ്ടാക്കി. യഥാർത്ഥത്തിൽ ഐടി സേവനം നൽകിയ ഈ സ്ഥാപനത്തിന് വെറും 27 ലക്ഷത്തോളം മാത്രമാണ് സിഎംഎആർഎൽ നൽകിയത്. ഇവിടെയാണ് അഴിമതി കറുത്ത അദ്ധ്യായം തെളിഞ്ഞു തുടങ്ങുന്നത്.
എക്സാലോജിക്കിന്റെ ഐടി ഡവലപ്പർമാർക്ക് പോലും സിഎംഎആർഎൽ എന്ത് സേവനമാണ് നൽകിയതെന്ന് അറിയില്ല. മുൻപ് എസ്എഫ്ഐഒയുടെ മുന്നിൽ വീണയ്‌ക്ക് സേവനം നൽകിയത് സംബന്ധിച്ച യാതൊരു രേഖയും ഹാജരാക്കാനും സാധിച്ചിട്ടില്ല. സിഎംഎആർഎൽ എംഡി ശശിധരൻ കർത്തയുമായി നേരിട്ടായിരുന്നു കരാർ എന്ന് പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട രേഖകളും വീണയക്ക് ഹാജരാക്കാനായിട്ടില്ല. പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് ഇരു കമ്പനികളും തമ്മിൽ ആകെയുണ്ടായ ആശയവിനിമയം. ഇതിന് പുറമേ 2015-16 ൽ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ക്യാപിറ്റൽ ഇന്ത്യ ഇൻവസ്റ്റമെന്റ് എന്ന സ്ഥാപനം വീണയ്‌ക്ക് 50 ലക്ഷം വായ്പയും നൽകിയിട്ടുണ്ട്. ഇതിൽ ആകെ നാല് ലക്ഷം മാത്രമാണ് വീണ തിരിച്ചടച്ചത്.
ഇതെല്ലാം പരിശോധിച്ചാണ് എസ്എഫ്ഐഒ കമ്പനീസ് ആക്ടിലെ 447 വകുപ്പ് ചുമത്തിയത്. ഇതിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കമ്പനി നിയമങ്ങൾ ലംഘിച്ച്, യാതൊരു സേവനവും നൽകാതെയാണ് വീണ പണം വാങ്ങിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.















