അഞ്ചൽ: കൊല്ലം അഞ്ചലിൽ പതിമൂന്നുകാരന് മദ്യം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടയം ഹൗസിംഗ് കോംപ്ലക്സിൽ താമസിക്കുന്ന മണികണ്ഠൻ (34) ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. പീഡനത്തെ തുടർന്ന് അമിതമായി മദ്യം ഉള്ളിൽച്ചെന്ന് ബോധരഹിതനായ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി പ്രതിയായ മണികണ്ഠൻ കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. അമിതമായി മദ്യം ഉള്ളിൽച്ചെന്നതോടെ കുട്ടി ബോധരഹിതനായി വീണു. കുട്ടിയുടെ അവസ്ഥയിൽ നാട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.
ഉടൻ തന്നെ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് എത്തിയ അഞ്ചൽ പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. പ്രതിയായ മണികണ്ഠൻ ഇതിന് മുൻപും പലതവണ കുട്ടിയെ സമാനമായ രീതിയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















