തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ ഇ.ഡി ഒരുങ്ങുന്നതായാണ്. എച്ച്ഡിഎഫ്സി (HDFC) ബാങ്കിലുള്ള ലോക്കറാണ് കേന്ദ്ര അന്വേഷണ ഏജൻസി പരിശോധിക്കുക. വരും ദിവസങ്ങളിൽ കേസിൽ നിർണായക കണ്ടെത്തലുകളിലേക്ക് നയിക്കാവുന്ന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
ലോക്കർ സ്ഥിതി ചെയ്യുന്ന ബാങ്ക് അക്കൗണ്ട് നേരത്തെ തന്നെ ഇ.ഡി മരവിപ്പിച്ചിരുന്നു. ഈ അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ ഉണ്ടായിരുന്നതെന്നാണ് വിവരം. അക്കൗണ്ടിലെ തുകയേക്കാൾ, ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള രേഖകളോ മറ്റ് സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളോ കണ്ടെത്തുകയാണ് പരിശോധനയിലൂടെ ഇ.ഡി ലക്ഷ്യമിടുന്നത്.
ബാങ്ക് ലോക്കർ പരിശോധനയുമായി ബന്ധപ്പെട്ട് വീണ വിജയന് ഇ.ഡി ഉടൻ തന്നെ സമൻസ് അയക്കുമെന്നാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് വരും ദിവസങ്ങളിൽ കൈമാറിയേക്കും. സിഎംആർഎൽ കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണസംഘത്തിന്റെ ഈ നീക്കം.















