തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ. മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പട്ടം ഭാഗങ്ങളിൽ സ്‌കൂളുകൾക്ക് സമീപം ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന ബങ്കുകൾ മേയർ. അഡ്വ. വി. വി രാജേഷിന്റെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു ലഹരി വിൽപ്പന നടന്നിരുന്നത്. ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിലായിരുന്നു ലഹരി പദാർത്ഥങ്ങൾ വിറ്റിരുന്നത്.
നഗരത്തിലെ ലഹരി മാഫിയയുടെ അടിവേരറക്കുമെന്ന് മേയർ പറഞ്ഞു. സിറ്റിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ട്. മിഠായി പോലെ കുട്ടികൾക്ക് ലഹരിപദാർത്ഥങ്ങൾ നൽകാൻ ആളുകളുണ്ട്. സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടിയാണ് പരിശോധന നടത്തുന്നത്. ലോട്ടറിയുടെ മറവിൽ ലഹരി കച്ചവടം നടത്തുന്നവരോട് കോംപ്രമൈസ് ഇല്ല. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധ കൂടുതൽ ശക്തമാക്കുമെന്നും മേയർ വിവി രാജേഷ് പറഞ്ഞു















