തിരുവനന്തപുരം: കുട്ടിക്കാലത്തെ സ്വന്തം അനുഭവങ്ങളും ഇല്ലായ്മകളുമാണ് നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചുനല്‍കുന്ന ‘മേയര്‍ കെയര്‍’ പദ്ധതിക്ക് പിന്നിലെ പ്രചോദനമെന്ന് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. കോര്‍പ്പറേഷന്റെ മേയര്‍ കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടയും ബാഗും ടിഫിന്‍ ബോക്‌സും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത കുട്ടികളുടെ സങ്കടങ്ങള്‍ നേരിട്ടറിഞ്ഞു വളര്‍ന്നതുകൊണ്ടാണ് ഈ അവസരത്തില്‍ അവര്‍ക്ക് താങ്ങാകാന്‍ തീരുമാനിച്ചതെന്ന് മേയര്‍ പറഞ്ഞു.
പദ്ധതിക്കായി കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും സഹായിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സാമഗ്രികള്‍ നേരിട്ട് കിറ്റുകളായി വാങ്ങി നല്‍കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഗ്രാമീണ സ്‌കൂള്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മേയര്‍ ചടങ്ങില്‍ പങ്കുവെച്ചു. ‘റബ്ബര്‍ എസ്റ്റേറ്റിന് നടുവിലായിരുന്നു ഞങ്ങളുടെ സ്‌കൂള്‍. കൊടുംമഴയത്ത് കുടയ്‌ക്ക് പകരം വാഴയില തലയില്‍ ചൂടിയാണ് അന്ന് പലരും സ്‌കൂളില്‍ പോയിരുന്നത്. റബ്ബര്‍ വിത്തുകള്‍ നിലത്തുരച്ച് ചൂടാക്കി പരസ്പരം ദേഹത്ത് വെച്ച് കളിച്ചുള്ള രസകരമായ ആ നാളുകളിലും വലിയ സങ്കടങ്ങള്‍ ക്ലാസ് റൂമുകളില്‍ ഉണ്ടായിരുന്നു.
മാതാപിതാക്കളുടെ ജോലിയില്ലായ്മയോ മരണമോ കാരണം ബുക്കോ ബാഗോ കുടയോ വാങ്ങാന്‍ കഴിയാത്ത പത്തോ പതിനഞ്ചോ കുട്ടികള്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നു. അവരുടെ അന്നത്തെ ആ ദുഃഖങ്ങള്‍ മനസ്സില്‍ കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നല്‍കിയത്,’ വി.വി. രാജേഷ് ഓര്‍മ്മിച്ചു. പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരത്തിലെ അയ്യായിരത്തോളം കുട്ടികള്‍ക്കാണ് ബാഗ്, കുട, ടിഫിന്‍ ബോക്‌സ് എന്നിവ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അര്‍ഹരായ കുട്ടികളെ തിരഞ്ഞെടുത്തത്.















