നെടുമങ്ങാട്: നെടുമങ്ങാട് ഒന്നര വയസ്സുകാരന്‍ കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡിലായ പ്രതികള്‍ക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളുമായി പോലീസ്. ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് ഇരയായാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസില്‍ അറസ്റ്റിലായ അഷകറും കുട്ടിയുടെ അമ്മ അഖിലയും നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അഷകര്‍ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മ അഖില പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കൈകൊണ്ടും വടികൊണ്ടും കുഞ്ഞിനെ ക്രൂരമായി തല്ലുന്നത് പലതവണ നേരിട്ടു കണ്ടിട്ടും തടയാന്‍ അഖില ശ്രമിച്ചില്ലെന്ന് മാത്രമല്ല, ഈ വിവരങ്ങള്‍ പുറത്തുപറയാതെ ഒളിച്ചുവെക്കുകയും ചെയ്തു. എന്നാല്‍, കുഞ്ഞ് മരണപ്പെട്ട ദിവസം നടന്ന മര്‍ദ്ദനസമയത്ത് അഖില സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടെ അമ്മയ്‌ക്കും സഹോദരിക്കും ഈ ദ്രോഹവിവരങ്ങള്‍ അറിയാമായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികളുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അന്വേഷണം മറ്റ് പല കേസുകളിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അഷകര്‍ തന്റെ ആദ്യ ഭാര്യയായ ആമിനയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് അന്വേഷിക്കും. അഖില ജോലി ചെയ്യുന്ന നൃത്തവിദ്യാലയത്തിലെ ചിറയന്‍കീഴ് സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയെക്കുറിച്ചും അന്വേഷണം നടക്കും.
അഷകര്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ മരണപ്പെട്ടതിന് പിന്നിലെ നിഗൂഢതകളും ഈ കേസിന്റെ പശ്ചാത്തലത്തില്‍ പോലീസ് വീണ്ടും പരിശോധിക്കും.















