കൊച്ചി: കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും തമ്മില്‍ നടത്തിയ ദുരൂഹ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിന് സ്റ്റേ അനുവദിക്കാന്‍ കഴിയില്ല. അതേസമയം, വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ തുടര്‍നടപടികള്‍ പാടില്ല. സിഎംആര്‍എല്‍ നല്‍കിയ അപ്പീലില്‍ വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തില്‍ വിശദമായ അന്തിമവാദം ഇന്ന് തന്നെ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ ഏജന്‍സിക്ക് ഈ കേസില്‍ ഇടപെടാന്‍ നിയമപരമായ അധികാരമില്ലെന്നാണ് സി.എം.ആര്‍.എല്‍ കോടതിയില്‍ പ്രധാനമായും വാദിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരംകേസെടുക്കാന്‍ തക്കവണ്ണമുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലെ ഇ.ഡി നീക്കം നിയമവിരുദ്ധമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. നേരത്തെ സിംഗിള്‍ ബെഞ്ച് നല്‍കിയ വിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും, തെളിവുകള്‍ ശേഖരിക്കുന്നതിന് മുന്നോടിയായി ഇ.ഡി സമന്‍സ് അയച്ചത് ചട്ടവിരുദ്ധമാണെന്നുമാണ് അപ്പീലിലെ ആക്ഷേപം.
കൂടാതെ, കേസില്‍ വാദം പൂര്‍ത്തിയാക്കിയ സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിക്കാന്‍ 20 മാസത്തോളം കാലതാമസം വരുത്തിയെന്ന കാര്യവും കമ്പനിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം അംഗീകരിക്കാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല.















