തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷണം പോയെന്ന പൊലീസ് റിപ്പോർട്ടിൽ ഗൂഢാലോചന സംശയിക്കുന്നതായി ക്ഷേത്രഭരണ സമിതി അംഗവും ബിജെപി നേതാവുമായ കരമന ജയൻ. കാര്യങ്ങൾ പരിശോധിക്കാതെ പോലീസ് എങ്ങനെ റിപ്പോർട്ട് തയ്യാറാക്കിയെന്നും അദ്ദേഹം ചോദിക്കുന്നു. ക്ഷേത്രത്തിൽ നിന്ന് സ്വർണം മോഷണം പോയിട്ടില്ലെന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന ക്ഷേത്രം എന്ന് അറിയപ്പെട്ടതിന് പിന്നാലെ ക്ഷേത്ര സ്വത്തുക്കളിൽ കണ്ണ് വച്ച് കൊണ്ടുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ശ്രീകോവിലിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യമായ വസ്തുക്കൾ നഷ്ടമായ കാര്യം പൊലീസ് അകത്ത് കയറി കണ്ടോ, അതോ പരിശോധന നടത്തിയോ. ഇതൊന്നും നടന്നിട്ടില്ല. ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് ഡിജിപി റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസാണ് ക്ഷേത്രത്തിൽ നിന്നും അമൂല്യ വസ്തുക്കൾ മോഷണം പോയെന്നും ഇത് സംബന്ധിച്ച് പൊലീസ് റിപ്പോർട്ട് നൽകിയെന്നുമുള്ള വാർത്തകൾ പ്രചരിച്ചത്. സാധാരണയായി മോഷണം നടന്നാൽ പ്രസ്തുത സ്ഥലം പൊലീസ് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇതുണ്ടായിട്ടില്ല. ക്ഷേത്രം ഭാരവാഹികളോട് പോലും പൊലീസ് സംസാരിച്ചിട്ടില്ല. സ്വർണം മോഷണം പോയെന്ന് പറഞ്ഞ് ആരൊക്കെയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
അതീവ സുരക്ഷാ മേഖലയാണ് ക്ഷേത്രും പരിസരവും. പൊലീസ് അടക്കം വിവിധ സുരക്ഷാ ഏജൻസികളുടെ വലയത്തിലാണ് ക്ഷേത്രം. അത്തരം ഒരിടത്താണ് മോഷണം നടന്നതെന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്രം ഭരണസമിതി തന്നെ റിപ്പോർട്ട് വ്യാജമാണെന്ന് പത്രകുറിപ്പ് ഇറക്കിയിരുന്നു. തെറ്റായ റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണസമിതി ഐക്യകണ്ഠേന സംസ്ഥാന സർക്കാരിന് പരാതി നൽകും.















