കണ്ണൂർ: പിലാത്തറയിൽ കാർ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത.
കുമാർ യഷ്വന്ത് നിഗം, ഭാര്യ, രണ്ട് മക്കൾ, ഡ്രൈവർ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് നിലവിലെ വിവരം. സംഭവത്തിന് പിന്നാലെ കാർ ഉടമ യശ്വന്ത് പരിയാരം പോലീസ് സ്റ്റേഷനിൽ എത്തി. തന്റെ സുഹൃത്തിന് കാർ നൽകിയിരുന്നുവെന്നാണ് യശ്വന്ത് പൊലീസിന് നൽകിയ മൊഴി. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു ആക്രമണം നടന്നതെന്നും വാഹനത്തിലുണ്ടായ 25 ഗ്രാം സ്വർണം നഷ്ടമായെന്നും കുട്ടികളെ ആക്രമിക്കാൻ ശ്രമിച്ചെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, വാഹനം ഒരു സംഘം തട്ടിയെടുത്തു എന്നാണ് ഡ്രൈവറുടെ മൊഴി. തന്നെയും വാഹനത്തിലുണ്ടായിരുന്ന കുമാർ യശ്വന്തിനെയും കുഞ്ഞിനേയും പുറത്തേക്ക് വലിച്ചിറക്കി. സംഘത്തിലെ രണ്ടുപേർ വാഹനം ഓടിച്ചു പോയി. കുമാർ യശ്വന്തിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും പിന്നീട് ഇറക്കി വിട്ടു. വാഹനം തട്ടിയെടുത്തത് ദേശീയപാതയിൽ കരിവെള്ളൂരിനും പയ്യന്നൂരിനും ഇടയിലാണെന്നും ഡ്രൈവറുടെ മൊഴിയിലുണ്ട്.
ഇന്ന് രാവിലെയാണ് പിലാത്തറ കോപ്പറേറ്റീവ് കോളജിന് സമീപം ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്. മുൻഭാഗം ഇടിച്ചുതകർത്ത നിലയിലുള്ള കാറിനുള്ളിൽ രക്തവും കണ്ടെത്തിയിരുന്നു. കൂടാതെ, സ്ത്രീകളുടേയും കുട്ടികളുടേയും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കാറിന് സമീപത്തായി വലിച്ചുവാരിയിട്ട നിലയിലാണ്. രാവിലെ നടക്കാനിറങ്ങിയവരാണ് വാഹനം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.















