കൊൽക്കൊത്ത : ബംഗാളിലെ ഭൂരിപക്ഷം തൃണമൂൽ കോൺഗ്രസ് എംഎൽഎമാരും മമത ബാനർജിയെ കൈവിട്ടു. 80 ടിഎംസി എംഎൽഎമാരിൽ 58 പേരും വിമത പക്ഷത്ത് ചേക്കേറി. ഇതോടെ മമത ക്യാമ്പ് പൂർണ്ണമായി ഒറ്റപ്പെടുന്നു.
ഇതേ തുടർന്ന് മമത ബാനർജി ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിട്ടു . മമതവിരുദ്ധപക്ഷം ഋതബ്രത ബാനർജിയെ തൃണമൂൽ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തീരുമാനിച്ചു. 80 -ൽ 58 പേർ ഋതബ്രതയെ പിന്തുണച്ചു
“ശ്രദ്ധാപൂർവ്വമായ പരിഗണനയ്‌ക്ക് ശേഷം, പശ്ചിമ ബംഗാളിലെ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും അതുപോലെ തന്നെ അതിന്റെ എല്ലാ സംഘടനകളും ഉടനടി പ്രാബല്യത്തിൽ പിരിച്ചുവിടാൻ തീരുമാനിച്ചു,” ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷം അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ പ്രഖ്യാപിച്ചു.
തൃണമൂൽ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട 58 എംഎൽഎ മാർ ഔദ്യോഗിക ലൈൻ ലംഘിച്ച്, ഋതബ്രത ബാനർജിയെബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് ഒരു മണിക്കൂറിനുള്ളിൽ പിരിച്ചു വിടൽ തീരുമാനം വന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും തിങ്കളാഴ്ച ടിഎംസി പുറത്താക്കിയിരുന്നു. ഋതബ്രതബാനർജി തൃണമൂലിന്റെ ട്രേഡ് യൂണിയൻ വിഭാഗത്തിന്റെ തലവനായിരുന്നു.
5 വർഷം സംസ്ഥാനം ഭരിച്ച തൃണമൂൽ, അധികാരത്തിൽ നിന്ന് പുറത്തായി ഒരു മാസത്തിന് ശേഷം അതിവേഗം തകരുകയാണ്.പാർട്ടി നേതാക്കളിൽ പലരും പ്രധാന ആഭ്യന്തര യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്, അതേസമയം ജില്ലാ പരിഷത്തുകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പല ജനപ്രതിനിധികളും കൂട്ടത്തോടെ രാജിവയ്‌ക്കുകയോ ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.















