തിരുവനന്തപുരം: ജനം ടി വി സംഘത്തിന് നേരെ സിപിഎം ഗുണ്ടകളുടെ ആക്രമണം. ആനയറയിലെ കോർപറേഷൻ കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന സിപിഎം ഓഫീസ് ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് കയ്യേറ്റ ശ്രമമുണ്ടായത്. ദൃശ്യങ്ങൾ പകർത്തുന്നത് സിപിഎം നേതാക്കൾ തടഞ്ഞു. റിപ്പോർട്ടർ എം. മനോജിനെയും ക്യാമറമാൻ അനീഷിനെയും ആക്രമിക്കാനും ക്യാമറയും മൈക്കും തട്ടിപ്പറിക്കാനും സംഘം ശ്രമിച്ചു. സിപിഎമ്മിന്റെ പ്രാദേശിക-യുവജന നേതാക്കളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.
പേടിച്ച് പിൻമാറില്ലെന്നും ഇവിടെ നടന്നതാണ് ചിത്രീകരിച്ചതെന്നും ജനം ടിവി സംഘം നിലപാടെടുത്തു. പാർട്ടി ഓഫീസിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ ജനം ടിവി പുറത്തുവിട്ടിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഈ സമയം മുഴുവൻ സിപിഎം ഗുണ്ടകൾക്ക് അനുകൂലമായ നിലപാടുമായി പൊലീസ് അവിടെയുണ്ടായിരുന്നു.
കോവിഡ് കാലത്ത് ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ച കെട്ടിടം സിപിഎം അനധികൃതമായി പാർട്ടി ഓഫീസ് ആക്കി മാറ്റുകയായിരുന്നു. സിവിൽ സ്റ്റേഷനോട് ചേർന്നുള്ള ഇടവഴി കെട്ടിയടച്ച് അതിന് മുകളിൽ ഷീറ്റിട്ടാണ് പാർട്ടി ഓഫീസ് നിർമിച്ചത്. കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരും ഹെൽത്ത് സ്ക്വഡും ചേർന്നാണ് നിർമാണം പൊളിച്ച് മാറ്റാൻ എത്തിയത്. കോർപറേഷൻ കെട്ടിടത്തിലെ മുറിയിലിരുന്ന് സിപിഎം നേതാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും ജനം ടി വി പുറത്തു വിട്ടിരുന്നു
സിവിൽ സ്റ്റേഷന്റെ നാലാം നിലയും സിപിഎം കൈയ്യേറി പാർട്ടി യോഗങ്ങൾക്കും മറ്റും ഉപയോഗിക്കുകയാണ്. ഇവിടെ നിന്ന് അനധികൃത കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്. ഒൻപതോളം കടമുറികളുണ്ട്. ഇതെല്ലാം ആയിരും രൂപയ്‌ക്ക് നഗരസഭയിൽ നിന്നും വാടകയ്‌ക്ക് എടുത്ത് പതിനായിരങ്ങൾ വാങ്ങി മറച്ച് നൽകുകയാണ് ചെയ്യുന്നത്. കടമുറികൾ വീണ്ടും ലേലം ചെയ്യുമെന്ന അറിയിപ്പ് മേയർ കച്ചവടക്കാർക്ക് കൊടുത്തിട്ടുണ്ട്.















