മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: നാലാഞ്ചിറയിൽ മക്കളുടെ കൺമുന്നിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് സുരേഷിനെ തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് സംഭവത്തിന് ശേഷം കാറുമായി കടന്നു കളയുകയായിരുന്നു.

സുരേഷിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കരമന ഭാഗത്താണ് കാണിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കിള്ളിപ്പാലത്തെ ഒരു കടയില്‍ നല്‍കിയശേഷമാണ് സുരേഷ് രക്ഷപ്പെട്ടതെന്ന് കണ്ടെത്തി. സുരേഷ് രക്ഷപ്പെട്ട കാര്‍ ബാലരാമപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.

ബാലരാമപുരത്ത് നിന്നും ട്രെയിന്‍ കയറി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, ചിദംബരത്ത് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചതായി പോലീസിന് വിവരം ലഭിച്ചു. മൃതദേഹ പരിശോധനയില്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളില്‍ നിന്നും സുരേഷിന്റെ കുടുംബവീട്ടിലേതാണെന്ന് കണ്ടെത്തിയിരുന്നു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് മക്കളുടെ മുന്നിലിട്ട് അമ്മ ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

19 വർഷം മുൻപ് വിവാഹിതരായ ഹസീനയ്‌ക്കും സുരേഷിനും 4 മക്കളാണുള്ളത്. പ്രണയ വിവാഹത്തിനുശേഷം ഹസീനയും സുരേഷും കുടുംബാംഗങ്ങളുമായി അടുപ്പം പുലർത്തിയിരുന്നില്ല. നാല് മക്കളും ഹസീനയുടെ മാതാവും ഉള്‍പ്പടെ ഏഴ് പേരാണ് നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഹസീനക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സുരേഷിന്റെ സംശയവും തുടർന്നുള്ള വഴക്കുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കൊലപാതകം നേരിൽക്കണ്ട ഇവരുടെ മൂത്തമകൾ അമൃതാ സുരേഷാണ് ഫോണിൽ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകത്തിനുശേഷം കത്തി കുളിമുറിയിൽ കൊണ്ടുപോയി കഴുകിയശേഷം സുരേഷ് കാറിൽ കടന്നുകളയുകയായിരുന്നു.

വട്ടിയൂർക്കാവ് സ്വദേശിയാണ് ഇലക്ട്രീഷ്യനായ സുരേഷ്. മണക്കാട് സ്വദേശിനിയാണ് ഹസീന. നാലഞ്ചിറയിൽ നാല് മക്കൾക്കൊപ്പം നാല് മാസം മുൻപാണ് ഇവർ ഇവിടെ വാടകയ്‌ക്ക് താമസം തുടങ്ങിയത്. 17 നും എട്ടിനും ഇടയിലാണ് മക്കളുടെ പ്രായം. അമ്മൂമ്മയും ഇവർക്കൊപ്പം താമസിച്ചിരുന്നു. ദമ്പതികൾ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു എന്നാണ് അയൽക്കാർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസം സുരേഷിനെതിരെ ഹസീന മണ്ണന്തല പൊലീസിൽ പരാതി നൽകാൻ എത്തിയിരുന്നു. എന്നാൽ പൊലീസ് സുരേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പറഞ്ഞ് തീർത്ത് തിരിച്ചയക്കുകയായിരുന്നു.

പുലർച്ചെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് കത്തി കഴുകി വൃത്തിയാക്കി കാറുമായി കടന്നു കളയുകയായിരുന്നു. രക്ഷപ്പെട്ടശേഷം മകളോട് ഫോണിൽ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. രണ്ടാഴ്ച മുൻപ് ആത്മഹത്യാശ്രമത്തെ തുടർന്ന് സുരേഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദ്യാർഥികളായ ആനന്ദ്, അനയ, റോഷൻ എന്നിവരാണ് മറ്റു മക്കൾ.

Share