തിരുവനന്തപുരം: കേരളത്തെ വിനാശകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ കെടുകാര്യസ്ഥതയാണെന്ന് ബി.ജെ.പി. ഭരണം മാറുമ്പോഴൊക്കെ ധവളപത്രം ഇറക്കി ജനങ്ങളെ പറ്റിക്കുന്നതല്ലാതെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇരുമുന്നണികളും ശ്രമിക്കുന്നില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
സംസ്ഥാന രൂപീകരണം മുതല്‍ കേരളം ഭരിക്കുന്നത് എല്‍.ഡി.എഫും യു.ഡി.എഫുമാണ്. അധികാരത്തില്‍ വരുമ്പോള്‍ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുകയും, പ്രതിപക്ഷത്താകുമ്പോള്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്നത് ഇവരുടെ സ്ഥിരം നാടകമാണെന്ന് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ എം.എല്‍.എ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല എന്ന് പറയുന്നതില്‍ മാത്രമാണ് ഇരുമുന്നണികള്‍ക്കും ഒരേ സ്വരമെന്നും അദ്ദേഹം പരിഹസിച്ചു.
-സംസ്ഥാനത്തിന് കേന്ദ്രം നല്‍കേണ്ട എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും കൃത്യമായി ലഭ്യമാക്കുന്നുണ്ടെന്ന് നിയമസഭയിലെ ചര്‍ച്ചകളില്‍ വ്യക്തമായിട്ടുള്ളതാണെന്ന് ബി.ബി. ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പൊതുജന മധ്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 6,000 കോടിയുടെ നീക്കിയിരിപ്പ് ഉണ്ടെന്ന് അവകാശപ്പെട്ടപ്പോള്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞത് 2,000 കോടി മാത്രമേയുള്ളൂ എന്നാണ്. ഇത് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ഗ്രാന്റാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന വരുമാനത്തിന്റെ 90 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്‌ക്കായി മാറ്റിവെക്കുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെറും 10 ശതമാനം മാത്രമാണ് ബാക്കിയാകുന്നത്. ഇത്രയും ചെറിയ തുക കൊണ്ട് നയപ്രഖ്യാപനത്തിലെ പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കണം. കിഫ്ബിയുടെ ബാധ്യതകള്‍ ഉള്‍പ്പെടെ കേരളത്തിന്റെ യഥാര്‍ത്ഥ പൊതു കടം എത്രയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബി.ബി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പൊതു കടമുള്ള സംസ്ഥാനമായി കേരളം മാറിയതിന്റെ ഉത്തരവാദിത്തം ഇരുമുന്നണികളും ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടത് ഭരണത്തിലെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ ആരോപിച്ചു. കേരളത്തിന്റെ സാമ്പത്തികാവസ്ഥ ദുര്‍ബലമാണെന്ന് മാത്രമല്ല, അത് നാടിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെ രാഷ്‌ട്രീയ രേഖയെന്ന് വിളിച്ച് തള്ളിക്കളയാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കേണ്ടതില്ല. മറിച്ച്, ഇതില്‍ പറയുന്ന കാര്യങ്ങളിലെ സത്യസന്ധതയാണ് ജനങ്ങള്‍ അറിയേണ്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 1.48 ശതമാനമായിരുന്ന ബജറ്റ് നിക്ഷേപം നിലവിലെ സര്‍ക്കാരിന്റെ കാലത്ത് 1.30 ശതമാനമായി കുറഞ്ഞു. സാമ്പത്തിക കെടുകാര്യസ്ഥതയുടെ കാര്യത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.















