തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

Published by
ജനം വെബ്‌ഡെസ്ക്

കൊല്‍ക്കത്ത: പണപ്പിരിവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജഹാംഗീര്‍ ഖാനെ പശ്ചിമ ബംഗാള്‍ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ ഖാനെ, കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും അന്വേഷണത്തിനുമായി പോലീസ് കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഉത്തര ബംഗാളിലെ ഭാരത-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപത്തുനിന്നും ഇന്നലെയാണ് ജഹാംഗീര്‍ ഖാനെ പോലീസ് പിടികൂടിയത്. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഫാല്‍ത്ത പോലീസ് സ്റ്റേഷനില്‍ ജഹാംഗീറിനെതിരെ ഏഴോളം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് കോടതി മുന്‍പ് അനുവദിച്ചിരുന്ന താല്‍ക്കാലിക നിയമ പരിരക്ഷ മെയ് 26-ന് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെ ഇയാള്‍ പിടിയിലാകുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതോടെ പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

ജഹാംഗീര്‍ ഖാന്‍ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, പ്രകോപിതരായ നാട്ടുകാര്‍ ഫാല്‍ത്തയിലുള്ള ഇയാളുടെ ഓഫീസ് തല്ലിത്തകര്‍ത്തു. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ജനല്‍ച്ചില്ലുകള്‍ അടിച്ചുപൊട്ടിക്കുകയും വിവിധ മുറികളിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു. ഈ അക്രമ സംഭവത്തില്‍ പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച നിരവധി സാധന സാമഗ്രികളുടെ പാക്കറ്റുകള്‍ ഓഫീസിനുള്ളില്‍ പൂഴ്‌ത്തിവെച്ച നിലയില്‍ കണ്ടെത്തിയതാണ് നാട്ടുകാരെ കൂടുതല്‍ പ്രകോപിതരാക്കിയത്. പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന സാധനങ്ങള്‍ ജഹാംഗീറും കൂട്ടാളികളും പൂഴ്‌ത്തിവെച്ചതായി നാട്ടുകാര്‍ ആരോപിച്ചു.

കഴിഞ്ഞ മാസം നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഫാല്‍ത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ജഹാംഗീര്‍ ഖാന്‍. എന്നാല്‍ മെയ് 21-ന് നടന്ന റീ-പോളിംഗിന് തൊട്ടുമുന്‍പ് ഇയാള്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ജഹാംഗീറിന്റെ ഈ നടപടിയെ ‘വഞ്ചന’ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഇയാള്‍ ഭയന്നോടുകയാണെന്ന് ബിജെപി നേതാക്കളും പരിഹസിച്ചിരുന്നു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേബാംഗ്ഷു പാണ്ഡെ 1,09,021 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപീഎം സ്ഥാനാര്‍ത്ഥി ശംഭുനാഥ് കുര്‍മിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മത്സരരംഗത്ത് നിന്ന് പിന്മാറിയ ജഹാംഗീര്‍ ഖാന് വെറും 7,783 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇയാള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

Share