കൊല്‍ക്കത്ത: പാര്‍ട്ടി എംഎല്‍എമാരുടെ ഒപ്പ് വ്യാജമായി ചമച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ വസതിയില്‍ സംസ്ഥാന സിഐഡി സംഘം എത്തി. 30 ബി ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ വസതിയില്‍ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
എന്നാല്‍, മമത ബാനര്‍ജിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും നിലവില്‍ വീട്ടില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ തൃണമൂല്‍ എംപി സുഭാശിഷ് ചക്രവര്‍ത്തി സിഐഡി ഉദ്യോഗസ്ഥരെ അകത്തേക്ക് കടത്തിവിട്ടില്ല. ഇരുവരില്‍ ആരെങ്കിലും ഒരാള്‍ വീട്ടിലുള്ളപ്പോള്‍, ഒന്നോ രണ്ടോ ദിവസത്തിന് ശേഷം വരാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍, സുഭാശിഷ് ചക്രവര്‍ത്തി തങ്ങളുടെ ‘അന്വേഷണം തടസ്സപ്പെടുത്തുകയാണെന്ന്’ സിഐഡി ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സോവന്‍ദേബ് ചട്ടോപാധ്യായയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് മെയ് 20-ന് നിയമസഭാ സ്പീക്കര്‍ക്ക് ഒരു കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ കത്തില്‍ തങ്ങളുടെ ഒപ്പുകള്‍ വ്യാജമായി രേഖപ്പെടുത്തിയതാണെന്ന് ആരോപിച്ച് തൃണമൂല്‍ എംഎല്‍എമാരായ റിതബ്രത ബാനര്‍ജിയും സന്ദീപന്‍ സാഹയും രംഗത്തെത്തി. ഇതിന് പിന്നാലെ ഇരുവരെയും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയിലെ ഹെയര്‍ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് സിഐഡിക്ക് കൈമാറുകയായിരുന്നു. ഈ കത്തില്‍ ഒപ്പുവെച്ചിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിഐഡി പലതവണ സമണ്‍സ് അയച്ചിരുന്നു. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നേരിട്ട് ഹാജരാകാതിരുന്ന അദ്ദേഹം 15 ദിവസത്തെ സമയം കൂടി അധികമായി തേടിയിരിക്കുകയാണ്. ഇതിനിടയിലാണ് മമതയുടെ വസതിയിലെ സിഐഡിയുടെ നാടകീയ നീക്കം.