തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ‘പ്രിയദര്‍ശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അന്തിമ അംഗീകാരം നല്‍കി. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗാരണ്ടി’ പദ്ധതികളുടെ ഭാഗമായാണ് ഈ ചരിത്രപരമായ തീരുമാനം. ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളും ജന പങ്കാളിത്തവും കൃത്യമായി വിലയിരുത്തിയ ശേഷമായിരിക്കും ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള മറ്റ് സൂപ്പര്‍ക്ലാസ് ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുക.
യു.ഡി.എഫ് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച് തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. പ്രായഭേദമന്യേ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. യാത്രക്കാരുടെ എണ്ണവും അതുവഴിയുണ്ടാകുന്ന സാമ്പത്തിക കാര്യങ്ങളും കെ.എസ്.ആര്‍.ടി.സി ദിവസേന ശേഖരിക്കും. ഓരോ മാസത്തെയും യാത്രാച്ചെലവ് കണക്കാക്കി കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിക്കുന്ന മുറയ്‌ക്ക് ഈ തുക ലഭ്യമാക്കാനാണ് തീരുമാനം.
സൗജന്യ യാത്ര അനുവദിക്കുന്നത് വഴി കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന മുഴുവന്‍ സാമ്പത്തിക ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വഹിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പിലാക്കുമ്പോള്‍ പ്രതിവര്‍ഷം 750 മുതല്‍ 800 കോടി രൂപ വരെയാണ് അധിക ബാധ്യത പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ ഇത് മറ്റ് ഉയര്‍ന്ന സര്‍വീസുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെങ്കില്‍ ഏകദേശം 1300 കോടി രൂപയോളം സര്‍ക്കാരിന് കണ്ടെത്തേണ്ടി വരും. നിലവില്‍ സൂപ്പര്‍ക്ലാസ് ബസുകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.















