കോടികളുടെ സ്പാനിഷ് പടയെ തളച്ച 40-കാരന്‍ ‘മതില്‍’; ലോകകപ്പ് വേദിയില്‍ കാണികളെ ഞെട്ടിച്ച വോസിന്യ

Published by
ജനം വെബ്‌ഡെസ്ക്

അറ്റ്ലാന്റ: യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിന്റെ സൂപ്പര്‍ താരങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തൊടുത്ത ഷോട്ടുകള്‍ ആ 40-കാരന്റെ കൈകളില്‍ തട്ടിത്തെറിക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകം അത്ഭുതത്തോടെ നോക്കിനില്‍ക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കൊച്ചുരാജ്യമായ കാബോ വെര്‍ദെയുടെ (കേപ് വെര്‍ദെ) ഗോള്‍വലയ്‌ക്ക് മുന്നില്‍ കാവല്‍നിന്ന വോസിന്യ എന്ന യോസിമാര്‍ ജോസ് എവോറ ഡിയാസ് എന്ന ഗോള്‍കീപ്പറാണ് ഒറ്റ രാത്രികൊണ്ട് ആഗോള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്.

തന്റെ നാല്‍പ്പതാം വയസ്സില്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച വോസിന്യയുടെ അവിശ്വസനീയ പ്രകടനം സോഷ്യല്‍ മീഡിയയിലും കൊടുങ്കാറ്റായി മാറി. മത്സരത്തിന് മുന്‍പ് വെറും 50,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്ന താരത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ഏതാനും മണിക്കൂറുകള്‍ക്കകം ഒഴുകിയെത്തിയത് 3 മില്യണ്‍ ഫോളോവേഴ്‌സാണ്. ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായംകൂടിയ രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡും വോസിന്യ സ്വന്തമാക്കി.

2018 ലോകകപ്പില്‍ 45-ാം വയസ്സില്‍ കളത്തിലിറങ്ങിയ ഈജിപ്ഷ്യന്‍ താരം എസ്സാം എല്‍ ഹദാരിയാണ് ഈ പട്ടികയില്‍ ഒന്നാമന്‍. മത്സരത്തിലുടനീളം സ്‌പെയിനിനെ ഗോള്‍ നേടാന്‍ അനുവദിക്കാതെ കാബോ വെര്‍ദെ വരിഞ്ഞുമുറുക്കുകയായിരുന്നു. പ്രതിരോധക്കോട്ട പൊളിച്ച് സ്പാനിഷ് താരങ്ങളായ ഫെറാന്‍ ടോറസും മികേല്‍ ഒയര്‍സബാലും അടിച്ച ഗോളെന്നുറച്ച ഷോട്ടുകള്‍ വോസിന്യ അനായാസം തട്ടിയകറ്റി. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ പെഡ്രിയുടെ കോര്‍ണര്‍ കിക്ക് സ്വീകരിച്ച് ഐമറിക് ലപോര്‍ട്ടെ തൊടുത്ത ബുള്ളറ്റ് ഷോട്ട് വോസിന്യ രക്ഷപ്പെടുത്തിയത് കാണികളെ സീറ്റുകളില്‍ നിന്നെഴുന്നേല്‍പ്പിച്ചു.

മത്സരത്തില്‍ സ്‌പെയിന്‍ അടിച്ച 8 ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളില്‍ 7 എണ്ണവും വോസിന്യയുടെ കൈകളില്‍ വിശ്രമിച്ചു. ഒടുവില്‍ കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ഈ കാബോ വെര്‍ദെ നായകന്‍ സ്വന്തമാക്കി. മത്സരം ഗോള്‍രഹിത സമനിലയില്‍ (0-0) അവസാനിച്ച വിസില്‍ മുഴങ്ങിയതും വോസിന്യ മൈതാനത്ത് ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു. ചരിത്ര നേട്ടത്തിന്റെ സന്തോഷക്കണ്ണീരാണെന്നാണ് ലോകം കരുതിയതെങ്കിലും മത്സരശേഷം താരം പങ്കുവെച്ച സങ്കടങ്ങള്‍ ഏവരുടെയും കണ്ണ് നിറയ്‌ക്കുന്നതായിരുന്നു.

അമേരിക്കന്‍ വിസ ലഭിക്കുന്നതിലുണ്ടായ കടുത്ത പ്രതിസന്ധികളും ഭാരിച്ച ചെലവുകളും കാരണം തന്റെ അമ്മയ്‌ക്ക് കളി നേരിട്ട് കാണാന്‍ സ്റ്റേഡിയത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ‘ഈയൊരു നിമിഷത്തിന് വേണ്ടിയാണ് ഞാന്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തത്. എനിക്ക് ഇപ്പോള്‍ 40 വയസ്സുണ്ട്. അമ്മ ഇവിടെ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. വിസ പ്രശ്‌നങ്ങളും വലിയ തുകയും കാരണം അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല. മത്സരശേഷം ഞാന്‍ കരഞ്ഞത് എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയ മുത്തശ്ശനെയും മുത്തശ്ശിയെയും ഓര്‍ത്താണ്.

നിര്‍ഭാഗ്യവശാല്‍ അവര്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയി. അവരായിരുന്നു എന്റെ എല്ലാം…’ വോസിന്യ വൈകാരികമായി പറഞ്ഞു. കേപ് വെര്‍ദെയിലെ മിന്‍ഡെലോയില്‍ ജനിച്ച വോസിന്യ വെറുമൊരു ഫുട്‌ബോള്‍ താരം മാത്രമല്ല, സ്വന്തം നാട്ടിലെ ഒരു ബീച്ച് വോളിബോള്‍ പരിശീലകന്‍ കൂടിയാണ്. 2007-ല്‍ ബടുക് എഫ്സിയിലൂടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് അംഗോള, മോള്‍ഡോവ, പോര്‍ച്ചുഗല്‍, സൈപ്രസ്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകള്‍ക്കായി കളിച്ചു. നിലവില്‍ പോര്‍ച്ചുഗലിലെ രണ്ടാം ഡിവിഷന്‍ ക്ലബായ ഷാവേസിന്റെ ഗോള്‍കീപ്പറാണ്.

2012-ല്‍ അന്താരാഷ്‌ട്ര കരിയര്‍ ആരംഭിച്ച വോസിന്യ 82 മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് ലോകകപ്പ് സ്വപ്‌നഭൂമിയിലേക്ക് എത്തിയത്. ഈ അവിസ്മരണീയ പുരസ്‌കാരം തന്റെ സഹതാരങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

Share