കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിൽ മലമ്പനി. പഞ്ചായത്തിലെ ഒന്നാം വാർഡായ ഇരിങ്ങല്ലൂരിലാണ് 63 കാരന് മലമ്പനി ബാധിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്കിടെയാണ് മലമ്പനി സ്ഥിരീകരിച്ചത്.
രോഗവ്യാപനം തടയാൻ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് നിന്നും 1,000 രക്തസാമ്പിളുകൾ പരിശോധനക്ക് ശേഖരിക്കുമെന്നും കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും ഒളവണ്ണ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രദേശത്ത് ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്.
16 ഓളം ഉദ്യോഗസ്ഥരും കോളജ് ഓഫ് പാരാമെഡിക്കൽ സയൻസ് ഫറൂഖിലെ 26 വിദ്യാർത്ഥികളും ചേർന്ന് വിവിധ ടീമായി തിരിഞ്ഞ് പ്രദേശത്തെ വീടുകളിൽ എത്തിയാണ് രക്തസാമ്പിളുകൾ ശേഖരിക്കുന്നത്. പനി ബാധിതരുടെ വിശദംശങ്ങളും ശേഖരിക്കുന്നുണ്ട്.
എന്താണ് മലമ്പനി?
അനോഫെലിസ് കൊതുകുകൾ വഴി പകരുന്ന രോഗമാണ് മലമ്പനി. ഇടവിട്ടുള്ള പനിയോടൊപ്പം വിറയലും പേശീവേദനയും തലവേദനയുമാണു പ്രധാന ലക്ഷണങ്ങൾ. വിറയലോടുകൂടി ആരംഭിച്ച്, തുടർന്നു ശക്തമായ പനിയും വിയർപ്പും ക്ഷീണവും ഉണ്ടാകുന്നു. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ആവർത്തിക്കുന്നതു മലമ്പനിയുടെ പ്രത്യേക ലക്ഷണമായി കരുതാം. മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, ചുമ, തൊലിപ്പുറമേയും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം. രക്തപരിശോധനയിലൂടെ മാത്രമേ മലമ്പനി സ്ഥിരീകരിക്കാനാവൂ.















