കൊച്ചി: ശ്രീ ആദിശങ്കരാചാര്യർ രചിച്ച പ്രശസ്ത ദേവീസ്തോത്രമായ സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ആരംഭിച്ചതോടെ കവി ബാലചന്ദ്രൻ ചുള്ളിക്കാട് സാമൂഹ്യമാധ്യമങ്ങളിലെ ഇടതു വേഷക്കാരായ വിമർശനകരുടെ ആക്രമണത്തിന് പാത്രമാകുന്നു. 100 സംസ്കൃത ശ്ലോകങ്ങളുള്ള ഈ മഹത്തായ കൃതിയെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള സാഹസിക ഭാഷാപരീക്ഷണമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.
ശങ്കരാചാര്യരുടെ കൃതിയിൽ ചുള്ളിക്കാട് കൈവെച്ചതോടെ, “പഴയ കമ്മ്യൂണിസ്റ്റ് കവി സംഘിയായോ?” എന്ന ചോദ്യമാണ് ചില ഇടതുപക്ഷ സാംസ്കാരിക വൃത്തങ്ങളിൽ ഉയരുന്നത്. ഈ വിവർത്തനശ്രമം സംഘപരിവാർ അജണ്ടയെ സഹായിക്കുമെന്ന വിമർശനവുമായി സാമൂഹ്യ നിരീക്ഷകൻ എം.എൽ. ജോണി രംഗത്തെത്തി.
“ഒരു സുവർണ്ണ ഭൂതകാലത്തെ ചരിത്രാവശ്യത്തിനല്ലാതെ തിരികെ കൊണ്ടുവരുന്നത് വലതുപക്ഷ സൗന്ദര്യശാസ്ത്രത്തെ തൃപ്തിപ്പെടുത്താനാണ്” എന്നാണ് ജോണിയുടെ പ്രതികരണം. ചുള്ളിക്കാടിന്റെ സൗന്ദര്യലഹരി വിവർത്തനത്തെ പ്രശംസിച്ചവർക്കെതിരെയും അദ്ദേഹം പരോക്ഷ വിമർശനം ഉന്നയിച്ചു.
അതേസമയം,ലക്ഷ്മി ശങ്കർ, ഉണ്ണികൃഷ്ണൻ ശ്രീശൈലം , ദിവാകരൻ വിഷ്ണു മംഗലം ഉൾപ്പെടെ നിരവധി പേർ ചുള്ളിക്കാടിന്റെ സംരംഭത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മലയാള സാഹിത്യത്തിനും ഭാഷയ്‌ക്കും വലിയ സംഭാവനയാകുന്ന ശ്രമമാണിതെന്നാണ് ഇവരുടെ നിലപാട്.
സൗന്ദര്യലഹരി അദ്വൈത വേദാന്തം, ഭക്തി, മന്ത്രശാസ്ത്രം എന്നിവ സമന്വയിപ്പിക്കുന്ന ശങ്കരാചാര്യരുടെ അനശ്വര കൃതിയാണ്. ആദ്യ 41 ശ്ലോകങ്ങൾ ആനന്ദലഹരി എന്നറിയപ്പെടുന്നു; ദേവിയുടെ ശക്തിയും മന്ത്രതത്ത്വവും പ്രതിപാദിക്കുന്ന ഭാഗമാണിത്. ശേഷിക്കുന്ന 59 ശ്ലോകങ്ങളിൽ ദേവിയുടെ ശിരസ്സുമുതൽ പാദംവരെ രൂപമാധുര്യത്തിന്റെ അപൂർവ കാവ്യവിവരണമാണ്.
മുമ്പ് കുമാരനാശാനും സൗന്ദര്യലഹരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പരിഭാഷ പോലും വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെയാണ് ചുള്ളിക്കാട് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
ശങ്കരാചാര്യരുടെ ഗഹനമായ സംസ്കൃതചിന്തയെ പച്ച മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്നത് ചെറിയ കാര്യമല്ല. മലയാള ഭാഷയ്‌ക്കും കാവ്യചരിത്രത്തിനും വിലപ്പെട്ട സംഭാവനയാകാവുന്ന ഈ സംരംഭത്തെ രാഷ്‌ട്രീയ ലേബലുകൾകൊണ്ട് മാത്രം വിലയിരുത്തുന്നതിനെതിരെ സാഹിത്യലോകത്ത് ചർച്ച ശക്തമാകുകയാണ്.















