തിരുവനന്തപുരം: മുന്നണിയിലോ പാർട്ടിയിലോ വേണ്ടത്ര ചർച്ച നടത്താതെ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. സർക്കാരിന്റെ പുതിയ നയപരമായ തീരുമാനങ്ങളിൽ വ്യക്തതയും സുതാര്യതയും വേണമെന്നാവശ്യപ്പെട്ടാണ് സുധീരൻ പരസ്യമായി രംഗത്തെത്തിയത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുൻപ് കോൺഗ്രസ് തലത്തിലും യു ഡി എഫിലും വിശദമായ ചർച്ച നടക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു ചർച്ചയ്‌ക്കു ശേഷം നയം രൂപപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോൾ ഉയർന്ന വിവാദങ്ങളും ആശങ്കകളും ഒഴിവാക്കാനാകുമായിരുന്നുവെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
മദ്യവ്യാപനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, എന്നാൽ സമൂഹത്തിൽ ഉയർന്ന സംശയങ്ങളും ആശങ്കകളും ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ നിർദേശം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെ വിശ്വാസ്യതയ്‌ക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകരുത്. എല്ലാ തീരുമാനങ്ങളും സുതാര്യമായിരിക്കണം. കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതായിരുന്നുവെന്നും സുധീരൻ പറഞ്ഞു.
കരിമണൽ ഖനന നയത്തിലും അവ്യക്തത തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഖനനം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
സ്വകാര്യവൽക്കരണം കോൺഗ്രസിന്റെ നയമാണെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് നടപ്പാക്കുന്നുണ്ടെന്നും വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടുകളെ തന്നെ പരോക്ഷമായി ചോദ്യം ചെയ്താണ് ഇപ്പോൾ സുധീരന്റെ പരസ്യ വിമർശനം. ഇതോടെ കോൺഗ്രസിനുള്ളിലെ ഭിന്നതകൾ വീണ്ടും പുറത്തുവരുകയാണ്.















