കരാക്കാസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതം കൂടുതല്‍ ഗുരുതരമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 589 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും പതിനായിരക്കണക്കിന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 2,980 പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, 4,300-ലേറെ പേര്‍ക്ക് പരിക്കേറ്റതായി ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, 50,000-ത്തിലധികം പേരെ കാണാതായതായി പുറത്തുവരുന്ന വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 7.2, 7.5 തീവ്രതകളിലുണ്ടായ തുടര്‍ച്ചയായ രണ്ട് ഭൂകമ്പങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇതിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു.
ദുരന്തബാധിതരായ വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യയും രംഗത്തെത്തി. ഫീല്‍ഡ് ആശുപത്രികള്‍, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ സംഘം എന്നിവയുമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കരാക്കാസിലേക്ക് പുറപ്പെട്ടു. സ്പാനിഷില്‍ ”സൗഹൃദം” എന്ന അര്‍ഥമുള്ള ‘അമിസ്റ്റഡ്’ എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാദൗത്യം. രണ്ട് വിമാനങ്ങളിലായി 60 ഫീല്‍ഡ് ആശുപത്രി യൂണിറ്റുകളും ഏകദേശം ആറ് ടണ്‍ മരുന്നുകളും ദുരിതാശ്വാസ സാമഗ്രികളും അയച്ചിട്ടുണ്ട്. 41 അംഗ മെഡിക്കല്‍ സംഘവും ഈ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.
കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ വെനസ്വേലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായാണ് ഈ ദുരന്തത്തെ വിലയിരുത്തുന്നത്. 1900-ല്‍ രേഖപ്പെടുത്തിയ 7.7 തീവ്രതയുള്ള ഭൂകമ്പത്തിനുശേഷം രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി ഇത് മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും കാണാതായവരുടെ കണക്കുകളും സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനാല്, അന്തിമ വിവരങ്ങള്‍ ഔദ്യോഗിക ഏജന്‍സികളുടെ സ്ഥിരീകരണത്തിന് ശേഷമേ വ്യക്തമാകൂ.














