അംബാല: ഹരിയാനയിലെ അംബാല ജില്ലയില്‍ 220 അടി ആഴമുള്ള തുറന്ന കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരനെ രക്ഷിക്കാനുള്ള 21 മണിക്കൂര്‍ നീണ്ട ദൗത്യം അവസാനിച്ചത് ദുഃഖത്തില്‍. ബുധനാഴ്ച പുലര്‍ച്ചെ 3.40ഓടെ പുറത്തെടുത്ത നിര്‍വൈര്‍ സിങ്ങിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് ധനേറ ഗ്രാമത്തില്‍ അപകടമുണ്ടായത്. പിതാവ് മന്‍ജിത് സിങ്ങിനൊപ്പം വയലിലേക്ക് പോയ നിര്‍വൈര്‍, കളിക്കുന്നതിനിടെ തുറന്നുകിടന്ന കുഴല്‍കിണറിനരികിലെത്തി മണ്ണ് വാരിയിടുകയായിരുന്നു. തുടര്‍ന്ന് കാല്‍ വഴുതി ബാലന്‍ കുഴല്‍കിണറിലേക്ക് വീണെന്നാണ് കുടുംബം പറയുന്നത്.
കുട്ടിയുടെ നിലവിളി കേട്ട് പിതാവും മുത്തച്ഛനും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് രാവിലെ 7.30ഓടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സൈന്യം, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവ സംയുക്തമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ക്യാമറകള്‍ ഉപയോഗിച്ച് കുട്ടിയുടെ സ്ഥാനം കണ്ടെത്തുകയും സമാന്തര കുഴി കുഴിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുറന്നുകിടക്കുന്ന കുഴല്‍കിണറുകള്‍ കൃത്യമായി മൂടണമെന്ന് ജില്ലാ ഭരണകൂടം വീണ്ടും മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കുഴല്‍കിണറിന്റെ ഉടമയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
2006-ല്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ കുഴല്‍കിണറില്‍ വീണ അഞ്ചുവയസ്സുകാരന്‍ പ്രിന്‍സിനെ 48 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ ജീവനോടെ രക്ഷപ്പെടുത്തിയ സംഭവം രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട കുഴല്‍കിണറുകള്‍ സുരക്ഷിതമായി അടയ്‌ക്കാന്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.















