കാബൂള്‍: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം വീണ്ടും രൂക്ഷം. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ പാകിസ്ഥാന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അഫ്ഗാന്‍ വ്യോമസേന ബലൂചിസ്ഥാനിലെ പിഷീന്‍ ജില്ലയിലെ സരാനാന്‍ മേഖലയിലും ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലുമുള്ള ഐഎസ് താവളങ്ങളാണ് ആക്രമിച്ചതെന്ന് കാബൂള്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനെതിരായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുന്‍പ് പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ സൈനിക നടപടിയില്‍ 36 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 160-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന അഫ്ഗാന്‍ ആരോപണത്തിന് പിന്നാലെയാണ് ഈ തിരിച്ചടി. എന്നാല്‍ ഭീകരരുടെ താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും 29 ഭീകരരെ വധിച്ചതായും പാകിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന്റെ നടപടി ‘ഭീരുത്വപരമായ ആക്രമണം’ ആണെന്ന് താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. പക്തിയ പ്രവിശ്യയിലെ ചംകാനി ജില്ലയില്‍ ആദ്യം ഒരു വീട് ആക്രമിച്ച ശേഷം രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയവര്‍ക്കുനേരെയും വീണ്ടും ആക്രമണം നടത്തിയെന്നാണ് അഫ്ഗാന്റെ ആരോപണം. ഇതില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി കാബൂള്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് കാബൂളിലെ പാകിസ്ഥാന്‍ എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്‌സിനെ അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ നയതന്ത്ര പ്രതിഷേധവും രേഖപ്പെടുത്തി. അഫ്ഗാന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും സാധാരണക്കാരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തതായി മന്ത്രാലയം ആരോപിച്ചു.
കഴിഞ്ഞ മാസങ്ങളായി ഇരു രാജ്യങ്ങളും പരസ്പരം അതിര്‍ത്തി കടന്നുള്ള സൈനിക നടപടികള്‍ തുടരുകയാണ്. സമാധാന ചര്‍ച്ചകള്‍ പലതവണ നടന്നിട്ടും അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിലെ സംഭവവികാസങ്ങള്‍ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്കയും ശക്തമാണ്.















