തിരുവനന്തപുരം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ആക്രമണക്കേസിൽ കുടുക്കി കാപ്പ ചുമത്തിയ ബിജെപി കൗൺസിലർ ആർ. സുഗതനെ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് സമർപ്പിച്ചിരുന്നത്.
ആക്രമണത്തിന് ഉപയോഗിച്ചെന്നു പറയുന്ന ആയുധം കണ്ടെത്തണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി പരിമിതകാല കസ്റ്റഡി അനുവദിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് നിയമാനുസൃതമായി പ്രവർത്തിക്കണമെന്നും തെളിവെടുപ്പിന് ശേഷം സുഗതനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
മെഡിക്കൽ പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ വെച്ച് പോലീസ് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയെ അറിയിച്ചു. ആരാണ് പ്രതിയെ മെഡിക്കൽ പരിശോധനയ്‌ക്ക് കൊണ്ടുപോയതെന്ന് കോടതി ചോദ്യം ചെയ്തു. വിയ്യൂരിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥർ തന്നെയാണോ പരിശോധനയ്‌ക്ക് പോയതെന്നും കോടതി ആരാഞ്ഞു.
കസ്റ്റഡിയിൽ ഇല്ലാത്ത പ്രതിക്കൊപ്പം വട്ടിയൂർക്കാവ് എസ്.ഐ എങ്ങനെ പോയെന്നും കോടതി ചോദിച്ചു. സുഗതന്റെ പരാതി കോടതി രേഖപ്പെടുത്തി.
സുഗതനെ പോലീസ് മനപ്പൂർവം വേട്ടയാടുകയാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. സംഭവത്തിൽ സിഐയോ മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.















